മത്തായിയെ പറ്റിച്ച ഗണേശന് പണി കൊടുത്ത് കോടതി
കാസർഗോഡ്: “ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട് ഇത്രയും കൊടുത്താൽ പിന്നെ പാല് ഛറപറാന്ന് അങ്ങട് ഒഴുകുകയായി…
” നാടോടിക്കാറ്റ് എന്ന സിനിമയിൽ ശങ്കരാടി പറഞ്ഞത് ഓർമ്മയില്ലേ? അതുപോലൊരു തട്ടിപ്പ് നടത്തിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
‘ഇവൾ കാമധേനുവാണ്, ദിവസം 18 ലിറ്റർ പാല് കിട്ടും. ഞാൻ ഗ്യാരന്റി’ –
പൂർണ ഗർഭിണിയായ പശുവിനെ 36500 രൂപയ്ക്ക് കർഷകനായ മത്തായിക്ക് കൊടുത്തു കൊണ്ട് ഉടമ ഗണേശ് റാവു പറഞ്ഞത് ഇങ്ങനെയായിരുന്നു.
18 ലിറ്റർ പോയിട്ട് 2 ലിറ്റർ പോലും കിട്ടാതായപ്പോൾ പോലീസ് സ്റ്റേഷൻ മുതൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വരെ കയറിയിറങ്ങേണ്ടി വന്നു മത്തായിക്ക്.
2022 ഏപ്രിലിൽ കാസർകോട് ബദിയടുക്ക സ്വദേശിയായ കെഎ മത്തായി എടക്കാട് സ്വദേശിയായ കെഎസ് ഗണേശ് റാവുവിന്റെ ഗർഭിണിയായ പശുവിനെ വാങ്ങാൻ തീരുമാനിക്കുന്നത്.
പ്രതിദിനം 18 ലിറ്റർ പാൽ കിട്ടുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് 36500 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചത്. പക്ഷേ പശു പ്രസവിച്ചു കഴിഞ്ഞ് കറവ തുടങ്ങിയതോടെ രണ്ട് ലിറ്റർ പാല് പോലും കിട്ടാതായി.
കറവയ്ക്കായി ചെന്നാൽ പശു ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നതും പതിവായി. പശൂവിന്റെ മുൻ ഉടമ പറഞ്ഞ അളവിൽ പാല് കിട്ടാതായപ്പോൾ മത്തായി കാര്യം ഗണേശനെ ധരിപ്പിക്കുകയായിരുന്നു.
പക്ഷേ അയാൾ അതൊന്നും കേൾക്കാൻ തയ്യാറായില്ല. മത്തായിയും ഭാര്യയും സ്ഥിരമായി ഗണേശിന്റെ വീട്ടിൽ ചെന്ന് പണം ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ അയാളുടെ ഭാര്യ മത്തായിക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഒടുവിൽ പോലീസ് രണ്ട് കൂട്ടരേയും മധ്യസ്ഥ ചർച്ചക്ക് വിളിക്കുകയായിരുന്നു.
പശുവിനെ തന്റെ വീട്ടിൽ കൊണ്ടു നിർത്തിയാൽ 18 ലിറ്റർ പാല് കിട്ടുന്നത് കാണിച്ചു കൊടുക്കാമെന്നായി ഗണേശ് റാവു.
അതിൻ പ്രകാരം മത്തായി പശുവിനെ ഗണേശിന്റെ വീട്ടിലെത്തിച്ചു നൽകി. പക്ഷേ പണമോ, പശുവിനേയോ തിരിച്ചു നൽകാൻ റാവു തയ്യാറാകാതെ വന്നതോടെ
ഗണേശ് റാവുവിന്റെ വിശ്വാസവഞ്ചനക്ക് എതിരെ ജില്ലാ കൺസ്യൂമർ ഫോറത്തിൽ മത്തായി പരാതി നൽകി.
ഇതോടെ ഗണേശ് പ്ലേറ്റ് മാറ്റി. താനൊരിക്കലും മത്തായിക്ക് പശുവിനെ കൊടുക്കുകയോ പണം കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന്
ഗണേശ് റാവു കൺസ്യൂമർ കോടതിയിൽ സത്യവാങ്മൂലം നൽകി. പക്ഷേ, ജില്ലാ ഫോറം മത്തായിക്കനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു.
വാങ്ങിയ തുകയും കോടതി ചെലവും ചേർത്ത് ഒരു തുക നല്കാനാണ് ജില്ലാ ഉപഭോക്തൃ ഫോറം വിധിച്ചത്.
ഇതിനെനിരെ അപ്പീലുമായി ഗണേശ് റാവു സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.
ഫോറം പ്രസിഡന്റ് ജസ്റ്റിസ് ബി സുധീന്ദ്ര കുമാറും ജുഡീഷ്യൻ അംഗം അജിത് കുമാർ, മെമ്പർ കെആർ രാധാകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കുകയായിരുന്നു.
പശൂവിനെ വിറ്റു എന്നതിന് തെളിവില്ല എന്ന ഗണേശിന്റെ വാദം അംഗീകരിച്ചില്ല.
സാധാരണ ആടുമാടുകളെ വിൽക്കുന്നത് പരസ്പര ധാരണയുടേയും വിശ്വാസത്തിന്റേയും അടിസ്ഥാനത്തിലാണ്.
കൃഷിക്കാർ കന്നുകാലികളിൽ നിന്നുള്ള ആദായം പ്രതീക്ഷിച്ചാണ് വാങ്ങി പരിപാലിക്കുന്നത്.
എന്തെങ്കിലും കരാർ ഉണ്ടാക്കിയല്ല പശുക്കളെ വിൽക്കുന്നതും വാങ്ങുന്നതും. വാക്കിനെ വിലമതിച്ചാണ് കച്ചവടം നടത്തുന്നത്.
അതു കൊണ്ട് തന്നെ മത്തായിയുടെ വാക്കുകളെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ഉപഭോക്തൃ ഫോറം അഭിപ്രായപ്പെട്ടു.
മത്തായി സ്വന്തമായാണ് കേസ് വാദിച്ചത്. പശുവിന്റെ വിലയായ 36500 രൂപയ്ക്കു പുറമെ 15000 രൂപ നഷ്ടപരിഹാരമായും മുൻ ഉടമയായ ഗണേശ് റാവു ഉടൻ തന്നെ മത്തായിക്ക് നൽകണമെന്ന് നിർദ്ദേശിച്ചു.
പാവപ്പെട്ട കൃഷിക്കാരനായ മത്തായിയെ പറഞ്ഞു പറ്റിച്ച് കാശടിക്കാൻ ശ്രമിച്ച ഗണേശന് കൺസ്യൂമർ കോടതി പാലും വെള്ളത്തിൽ പണി കൊടുത്തു.
ENGLISH SUMMARY:
the cow would produce 18 liters of milk daily, and the deal was finalized for ₹36,500. However, after the cow gave birth and milking began, it yielded less than two liters of milk, leading to disappointment.