കൊല്ലം: റാപ്പർ വേടനെതിരായ വിദ്വേഷ പ്രസംഗത്തിൽ കേസരി മുഖ്യപത്രാധിപർ എൻ.ആർ മധുവിനെതിരെ പൊലീസ് കേസെടുത്തു. കൊല്ലം കിഴക്കേ കല്ലട പൊലീസാണ് കേസെടുത്തത്. കലാപ ആഹ്വാനത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധൻ്റെ പരാതിയിലാണ് നടപടി. റാപ്പർ വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു മധു പറഞ്ഞത്. വേടന്റെ പാട്ട് വിഘടനവാദം പ്രചരിപ്പിക്കുന്ന, വളർന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തി വെക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണ് എന്നായിരുന്നു മധുവിന്റെ വിമർശനം.
വേടനെന്ന കലാകാരന് പിന്നിൽ രാജ്യത്തിന്റെ വിഘടനം സ്വപ്‍നം കണ്ട് കഴിയുന്ന ശക്തികൾ ആണെന്നും മധു ആരോപിച്ചിരുന്നു.
വേടന്റെ പരിപാടി റദ്ദാക്കിയതിനു പിന്നാലെ അതിരുവിട്ട പ്രതിഷേധം; ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: റാപ്പര്‍ വേടന്റെ പരിപാടി റദ്ദാക്കിയതിനു പിന്നാലെ അതിരുവിട്ട് പ്രതിഷേധിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശി അരവിന്ദിനെയാണ് നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരിപാടി റദ്ദായതിനെ തുടർന്ന് ഒരു സംഘം ചെളി വാരി എറിയുന്ന വീഡിയോ പോലീസ് തന്നെ പങ്കുവെച്ചിരുന്നു.
‘കുഴപ്പമാകും’ എന്ന തലക്കെട്ടോടെയാണ് സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റർ വീഡിയോ പുറത്തുവിട്ടിരുന്നത്. കാണികൾ സ്റ്റേജിലേക്കും പൊലീസിനു നേരെയും ചെളി വാരിയെറിയുന്നതും തെറി വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പുല്ലുവിളാകം ശ്രീഭദ്ര ദുർഗാ ദേവി ക്ഷേത്രത്തിലെ അത്തം ഉത്സവത്തോടനുബന്ധിച്ചു ഊന്നൻകല്ല് ബ്രദേഴ്സാണ് സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്.
എന്നാൽ എൽഇഡി വോൾ സ്ഥാപിക്കുന്നതിന്റെ വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യൻ മരിച്ചതോടെ വേടൻ സംഗീത പരിപാടി റദ്ദാക്കുകയായിരുന്നു. ചിറയൻകീഴ് സ്വദേശിയായ ലിജു ഗോപിനാഥ് ആണ് ഷോക്കേറ്റു മരിച്ചത്.