മലപ്പുറം: മേലുദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്ന് മലപ്പുറത്തെ ആർആർആർഎഫ് ക്യാമ്പിൽ നിന്നും കാണാതായ സിപിഒ തമിഴ്നാട്ടിലുണ്ടെന്ന് സൂചന. ആർആർആർഎഫ് ക്യാമ്പിലം പോലീസുകാരനായ സിപിഒ ബിജോയിയെയാണ് കാണാതായത്. മേലുദ്യോഗസ്ഥർ പീഡിപ്പിച്ചിരുന്നെന്ന് സിപിഒ ബിജോയുടെ പിതാവ് പറയുന്നു.
ആറുവർഷം തിരുവനന്തപുരത്ത് ജോലി ചെയ്ത സമയത്തും ബിജോയ് പീഡനം നേരിട്ടിരുന്നെന്ന് പിതാവ് പറഞ്ഞു. ബുദ്ധിമുട്ടിയാണ് ജോലി ചെയ്യുന്നതെന്ന് ഫോൺ വിളിക്കുമ്പോൾ പറയാറുണ്ടായിരുന്നെന്നും മേൽ ഉദ്യോഗസ്ഥർ മകനെ തരംതാഴ്ത്തിയെന്നും പിതാവ് പറഞ്ഞു. കഴിഞ്ഞദിവസം ഇദ്ദേഹത്തെ കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. എന്നാൽ ബിജോയ് കോഴിക്കോട് റിപ്പോർട്ട് ചെയ്തില്ല.
ബിജോയുടെ അവസാനത്തെ ടവർ ലൊക്കേഷൻ ചെന്നൈയിലെന്ന് സ്ഥിരീകരിച്ചു. ഇതോടെ പോലീസ് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ചെന്നൈയിൽ വച്ച് ഇയാൾ ചില സുഹൃത്തുക്കളെ വിളിച്ചതായും സൂചന ലഭിച്ചിട്ടുണ്ട്.
ബിജോയ്ക്കായി ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചെന്നൈയിലാണെന്ന് സൂചന ലഭിക്കുന്നത്. ബിജോയിയെ കാണാനില്ലെന്ന് ആർആർആർഫ് നൽകിയ പരാതിയിൽ കൽപകഞ്ചേരി പോലീസ് കേസെടുത്തിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി ബിജോയിയുടെ പിതാവും രംഗത്തെത്തിയിരുന്നു.