തിരുവനന്തപുരം: കേരള പൊലീസിൽ തൊഴിൽ പീഡനമെന്ന പരാതിയുമായി ആർആർആർഎഫ് ഉദ്യോഗസ്ഥർ രംഗത്ത്. കടുത്ത പീഡനം അനുഭവിക്കുന്നുവെന്നാണ് പരാതി. മൂന്ന് ദിവസം ജോലിയും ഒരു ദിവസം വിശ്രമവും എന്ന വ്യവസ്ഥ പാലിക്കുന്നില്ലാ എന്നും, തുടർച്ചയായി പത്ത് ദിവസത്തോളം ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയാണെന്നും ഉദ്യോഗസ്ഥർ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. നിയമസഭ, രാജ്ഭവൻ, ഹൈക്കോടതി, ക്ലിഫ് ഹൗസ് തുടങ്ങിയവയുടെ സുരക്ഷാ ചുമതല ആർആർആർഎഫ് ഉദ്യോഗസ്ഥർക്കാണ്.
പലരും മാനസിക സംഘർഷത്താൽ ആത്മഹത്യയുടെ വക്കിലാണെന്നും, ജോലി സമ്മർദ്ദത്താൽ നിരവധിപേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഡ്യൂട്ടിക്കിടെ ക്ഷീണിച്ചാൽ പോലും ഉന്നത ഉദ്യോഗസ്ഥർ അവധി നിഷേധിക്കുന്ന സാഹചര്യമാണെന്നും, ഇരിക്കാനുള്ള കസേരകൾ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് എടുത്ത് മാറ്റുകയായിരുന്നുവെന്നും ഇവർ പരാതികളിൽ പറയുന്നു. റസ്റ്റ് സമയങ്ങളിലും പണിയെടുക്കാൻ നിർബന്ധിക്കുമെന്നും, നിരവധി പേർ ക്യാമ്പ് ചെയ്യുന്ന സ്ഥലങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ പോലും ഇല്ലെന്നും ഉദ്യോഗസ്ഥർ വിശദമാക്കി.