ന്യൂഡൽഹി: ജിം ഉടമയായ 29കാരനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. ഡൽഹിയിലാണ് സംഭവം. ഗൗരവ് സിംഗാളിനെയാണ് പിതാവ് രംഗലാൽ കൊലപ്പെടുത്തിയത്. ഗൗരവിന്റെ വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ദാരുണ സംഭവം നടന്നത്. ഗൗരവ് തന്നെ ദിവസവും അസഭ്യം പറയുന്നതിന്റെ ദേഷ്യത്തിലാണ് രംഗലാൽ കൊലപാതകം നടത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവസമയത്തു തന്നെ ഗൗരവ് മരിച്ചിരുന്നു.
ദേവ്‌ലി എക്‌സ്‌റ്റൻഷനിലെ വീട്ടിൽ വച്ച് മുഖത്തും നെഞ്ചിലുമായി 15 കുത്തേറ്റാണ് ഗൗരവിന്റെ മരണം എന്ന് പോലീസുകാർ പറഞ്ഞു. വിവാഹത്തിനു മുൻപുള്ള ഘോഷയാത്ര ആരംഭിക്കുന്നതിനു മുന്നോടിയായി പ്രദേശത്ത് ഉച്ചത്തിൽ പാട്ടുവച്ചിരുന്നു. അതിഥികൾ വീട്ടിലെത്തിയിട്ടും ഗൗരവിനെ കാണാനില്ലായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് പുലർച്ചെയോടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഗൗരവിന്റെ പിതാവ് രംഗലാൽ അപ്രത്യക്ഷനായി. തുടർന്ന് ഇയാളെ പിടികൂടിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം.