ഗുരുവായൂർ: പുന്നത്തൂർ ആനത്താവളത്തിലെ മുതിർന്ന ആന നന്ദിനി ചരിഞ്ഞു. 65 വയസായിരുന്നു. പാദരോഗം മൂർച്ഛിച്ച് കഴിഞ്ഞ കുറച്ചു നാളുകളായി നന്ദിനി ചികിത്സയിലായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 2.45നായിരുന്നു ചരിഞ്ഞത്. 1964 മേയ് ഒമ്പതിന് നിലമ്പൂർ സ്വദേശി പള്ളിയാലിൽ നാരായണൻ നായരാണ് നന്ദിനിയെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തിയത്. ആനത്താവളം ആരംഭിച്ച കാലം മുതൽ നന്ദിനി ഇവിടെ ഉണ്ട്.
ചെറുപ്പം മുതലേ ഗുരുവായൂർ ക്ഷേത്രത്തിൽ പള്ളിവേട്ട, ആറാട്ട് തുടങ്ങിയ പ്രധാന ഉത്സവങ്ങളുടെയെല്ലാം തിടമ്പേറ്റിയിരുന്നത് നന്ദിനിയായിരുന്നു. സമീപപ്രദേശങ്ങളിലെ അർദ്ധനാരീശ്വര ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകളിലും നന്ദിനി സ്ഥിരസാന്നിധ്യമായിരുന്നു.
പാദരോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി നന്ദിനി ആനത്താവളം വിട്ട് പുറത്തേക്ക് പോയിരുന്നില്ല. ഗുരുവായൂർ ഉത്സവത്തിന്റെ ആറാട്ട് ദിവസമായ മാർച്ച് 19നാണ് നന്ദിനി തളർന്നുവീണത്. തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകി വരികയായിരുന്നു.