സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുമ്പോൾ പച്ചക്കറി കർഷകരേയും കാർഷിക നഴ്‌സറി ഉടമകളേയും പ്രതിസന്ധിയിലാക്കി ഗ്രീൻനെറ്റ് ക്ഷാമം. മുൻവർഷത്തെ ഉഷ്ണ തരംഗം കണക്കിലെടുത്ത് ഇത്തവണ കർഷകർ ഗ്രീൻ നെറ്റുകൾ മുൻകൂറായി കെട്ടി കൃഷിയിടങ്ങൾ പൂർണമായി സംരക്ഷിക്കാൻ തുടങ്ങിയതോടെയാണ് ഗ്രീൻ നെറ്റിന് ആവശ്യക്കാരേറിയത്.
ഇതോടെ നെറ്റിന്റെ വിലയും കുതിച്ചുയർന്ന്. 1600 രൂപയ്ക്ക് ഒരു റോൾ ലഭിച്ചിരുന്ന ഗുണമേന്മയുള്ള ഗ്രീൻ നെറ്റിന്റെ വില 2200 ആയി ഉയർന്നു. ഉയർന്ന വില നൽകിയാലും ഗ്രീൻ നെറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.
പ്രധാനപ്പെട്ട ബ്രാൻഡുകളുടേയൊക്കെ ഗ്രീൻ നെറ്റുകൾ വിപണിയിൽ ലഭിക്കാതായതോടെ നിലവാരം കുറഞ്ഞവ വിപണിയിലെത്തിയിട്ടുണ്ട്. ഇവ വലിയ വില നൽകി വാങ്ങിയാലും കാറ്റടിച്ചാൽ നെറ്റുമായി കയർ ബന്ധിപ്പിച്ച ഭാഗം കീറിപ്പോകുകയാണ് പതിവ്.
ഇവ കർഷകർക്ക് ഭീമമായ നഷ്ടം ഉണ്ടാക്കുന്നു. നെറ്റ് കിട്ടാതായതോടെ ചൂട് ഉയർന്നാൽ എങ്ങിനെ കൃഷി സംരക്ഷിക്കുമെന്ന ആശങ്കയിലാണ് കർഷകർ.