കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. 14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല. ഇന്ന് നടക്കാനിരുന്ന സെമിനാറും മാറ്റിയിട്ടുണ്ട്. 103 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇത്തവണ ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. (government skips inauguration ceremony of Lok Kerala Sabha)
സമ്മേളനത്തിൽ സർക്കാരും പതിവ് ആവേശം കാണിക്കുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ നടക്കുന്ന സമ്മേളനമായതിനാലാണിത്. വെള്ളിയാഴ്ച രണ്ട് മുതൽ മൂന്നര വരെ എട്ട് വിഷയങ്ങളിൽ ചർച്ച നടക്കും .ശനിയാഴ്ച രാവിലെ മുതലാണ് മേഖലാ യോഗവും റിപ്പോർട്ടിംഗും. തുടർന്ന് എട്ട് വിഷയത്തിലെ ചർച്ചകളുടെ റിപ്പോർട്ട് സമർപ്പണം. വൈകീട്ട് മുഖ്യമന്ത്രി മറുപടി പറയും.
മൂന്ന് സമ്മേളനങ്ങളും വിദേശത്തെ മേഖലസമ്മേളനങ്ങളും കേരളത്തിന് എന്ത് നൽകിയെന്ന ചോദ്യത്തിന് ഉത്തരമില്ലാതിരിക്കെയാണ് നാലാം ലോക കേരളസഭക്ക് തുടക്കമാകുന്നത്. സർക്കാരിനോടുള്ള ഭിന്നത തുറന്ന് പറഞ്ഞ് ഉദ്ഘാടകനാകാനുള്ള ക്ഷണം ഗവർണ്ണർ പരസ്യമായി തള്ളിയിരുന്നു.