മുംബൈ: അന്ധേരിയിൽ 30 വയസുക്കാരൻ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിൽ 60 ശതമാനത്തോളം പൊളളലേറ്റ 17 വയസുക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തെ പരിചയമാണ് അന്ധേരിയിലെ മാറോൾ സ്വദേശികളായ പെൺകുട്ടിയും ജിതേന്ദ്ര എന്ന യുവാവും തമ്മിലുള്ളത്. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും, പെൺകുട്ടിയോട് അതിക്രമം കാണിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
യുവാവിനോട് മകളെ കാണാൻ ശ്രമിക്കരുതെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. ഇതാണോ അതിക്രമത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമല്ല. മരോൾ ഗാവോന്തൻ പ്രദേശത്തെ ഒരു ആശുപത്രിക്ക് പിന്നിലായാണ് സംഭവം നടന്നത്. ആക്രമണത്തിനിടെ ജിതേന്ദ്രയ്ക്കും പൊള്ളലേറ്റിരുന്നു. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെൺകുട്ടിക്ക് 60 ശതമാനത്തോളം പൊളളലേറ്റിട്ടുണ്ട്. മുഖം, കഴുത്ത്, വയറ്, സ്വകാര്യ ഭാഗങ്ങൾ, കൈകൾ, കാലുകൾ എന്നിവയ്ക്ക് പരിക്കേറ്റുവെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയു പ്രതിയും പരസ്പരം അറിയാമായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഇവർ സുഹൃത്തുക്കളായിരുന്നുവെന്നും പരസ്പരം കണ്ടുമുട്ടാറുണ്ടായിരുന്നുവെന്നും പെൺകുട്ടിയെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. തങ്ങൾ തമ്മിൽ സൗഹൃദം മാത്രമാണെന്നും പ്രണയ ബന്ധം ഇല്ലെന്നും പെൺകുട്ടി പറഞ്ഞതായി അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.









