കോട്ടയം: കോൺഗ്രസിന് തന്നെ ആവശ്യമില്ലെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികളുണ്ടെന്ന ശശി തരൂർ എംപിയുടെ വിവാദ പരാമർശത്തെ വിമർശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ കൂറിലോസ്.
ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽപരം അയോഗ്യത വേറെ ഉണ്ടോ? ഗീവർഗീസ് മാർ കൂറിലോസ് സമൂഹ മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെയാണ്. കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാരക്കൊതി തീരാതെ, എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും ‘കാല്’ മാറുകയും ചെയ്യുന്നവരോടു സാധാരണ ജനങ്ങൾക്കു പുച്ഛമുണ്ടാകുമെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. അതേസമയം, തന്റെ കുറിപ്പിൽ ഒരിടത്തും ശശി തരൂരിന്റെ പേര് ഗീവർഗീസ് മാർ കൂറിലോസ് ഉപയോഗിച്ചിട്ടില്ല.
ഗീവർഗീസ് മാർ കൂറിലോസിന്റെ കുറിപ്പിന്റെ പൂർണരൂപം:
‘‘ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽപരം അയോഗ്യത വേറെ ഉണ്ടോ? മത്സ്യത്തൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു? കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാരക്കൊതി തീരാതെ, എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും ‘കാല്’ മാറുകയും ചെയ്യുന്നവരോടു സാധാരണ ജനങ്ങൾക്കു പുച്ഛമുണ്ടാകും! അത് ആരായാലും ഏതു പ്രസ്ഥാനം ആയാലും!’’”