പത്തനംതിട്ട പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയെന്ന റിപ്പോർട്ടിലും തുടർനടപടിയിലും സംശയമുയർത്തി വനം വകുപ്പ്. റേഞ്ച് ഓഫീസർ ബി.ആർ.ജയനെതിരെ വനിതാ ജീവനക്കാർ നൽകിയ പരാതിക്ക് പ്രതികാരമായി കെട്ടിച്ചമച്ച താണോ കേസ് എന്നാണു സംശയം. 40 ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന ഓഫീസിൽ കഞ്ചാവ് വളർത്തിയെന്ന റീപ്പോർട് തന്നെ വിശ്വാസ യോഗ്യമല്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഈ മാസം 16 തിയ്യതിയെന്ന ഡേറ്റ് വെച്ചാണ് ജയൻ റിപ്പോർട്ട് നൽകിയത്. ഈ മാസം 19 നാണ് ജയന് സ്ഥലം മാറ്റി ഉത്തരവ് വന്നത്. ഇതിന് ശേഷം 21 ാം തിയ്യതിയാണ് റിപ്പോർട്ട് ഉദ്യോഗസ്ഥർക്ക് 16 തിയ്യതിയുടെ ഡേറ്റിട്ട റിപ്പോർട്ട് നൽകുന്നത്. തീയതികളിൽ ഈ പൊരുത്തക്കേടും സംശയം ഉണ്ടാക്കുന്നതാണ്.
40 ഓളം കഞ്ചാവ് ചെടികള്‍ ഗ്രോ ബാഗുകളിലായി സ്റ്റേഷന് ചുറ്റും വളര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആറുമാസം മുന്‍പാണ് സംഭവം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയനെതിരെ പരാതി നൽകിയ വനിതാ ഉദ്യോഗസ്ഥരുടെ പേര് അടക്കം കഞ്ചാവ് വളർത്തലിനെ കുറിച്ചുളള റിപ്പോർട്ടിലുണ്ട്. പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ റസ്‌ക്യൂവര്‍ അജേഷാണ് കഞ്ചാവ് ചെടി വെച്ചു പിടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. തെളിവായി കഞ്ചാവ് ചെടിയുടെ ചിത്രങ്ങൾ ചില മാത്രമാണ് ജയൻ നൽകിയത്. മുമ്പ് കഞ്ചാവ് കേസിൽ പ്രതിയായിരുന്ന പ്രാദേശിക രാഷ്ട്രീയ പ്രവർത്തകന്റെ പങ്കും അന്വേഷിക്കുന്നു. ജയന്റെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഞ്ചാവ് കൃഷി സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ജയൻ നിർബന്ധിച്ച് മൂന്ന് വെള്ളക്കടലാസുകളിൽ ഒപ്പിട്ട് വാങ്ങിയിരുന്നതായി പ്ലാച്ചേരി ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ മൊഴിയും ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.