തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ് ദര്‍വേശ് സാഹിബും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തുടരന്വേഷണത്തിന് തീരുമാനമെടുത്തത്. കേസിൽ പുതിയ വിവരങ്ങള്‍ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടും.(Further investigation in Kodakara Hawala case)
ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചത്. കേസിൽ സതീഷിന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. നേരത്തേ കേസ് അന്വേഷിച്ച തൃശൂര്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തന്നെയാകും തിരൂര്‍ സതീഷിന്റെ മൊഴി രേഖപ്പെടുത്തുക.
കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും ആയിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ. എന്നാൽ ആരോപണത്തിന് പിന്നാലെ സതീഷിനെ തള്ളി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറും രംഗത്തെത്തിയിരുന്നു.