കൊച്ചി: പെറ്റമ്മ പുഴയിലെറിഞ്ഞുകൊന്ന മൂന്നുവയസ്സുകാരി കല്ല്യാണിയുടെ മൃതദേഹം സംസ്കരിച്ചു. തിരുവാണിയൂർ പൊതുശ്‍മശാനത്തിലാണ് സംസ്‍കാരം നടന്നത്. കുഞ്ഞിനെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനാവലിയാണ് എത്തിയത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം മൂന്നരയോടെയാണ് മറ്റക്കുഴി കിഴിപ്പിള്ളിലെ അച്ഛന്റെ വീട്ടിലേക്ക് എത്തിച്ചത്. കുഞ്ഞിന്റെ ചേതനയറ്റ ശരീരം കണ്ട പലർക്കും കണ്ണീരടക്കാനായില്ല.
അതേസമയം കേസിൽ അമ്മ സന്ധ്യയുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തി. ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സന്ധ്യ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങളൊക്കെ കൂടുതൽ ചോദ്യം ചെയ്യലിലേ വ്യക്തമാകൂ എന്നും എറണാകുളം റൂറൽ എസ്പി എം.ഹേമലത അറിയിച്ചു.
കേസിൽ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. സന്ധ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സന്ധ്യ പറയുന്ന കാര്യങ്ങളിൽ അവ്യക്തത ഉണ്ടെന്ന് എസ്പി കൂട്ടിച്ചേർത്തു.
ബന്ധുക്കളും അയൽക്കാരും ഉൾപ്പെടെയുള്ളവരിൽ നിന്ന് മൊഴി എടുക്കുമെന്നും അതിനു ശേഷം മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ പൂർണമായി മനസ്സിലാകൂ എന്നും എസ്പി വ്യക്തമാക്കി. വീട്ടിലെ പ്രശ്നങ്ങളാണോ കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമായത് എന്നറിയാൻ കൂടുതൽ മൊഴികള്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്ന് എസ്പി പറഞ്ഞു.
സന്ധ്യയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും മാനസികാരോഗ്യ പരിശോധന അടക്കമുള്ളവ ഡോക്ടർമാരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും എസ്പി ഹേമലത പ്രതികരിച്ചു.