ന്യൂഡൽഹി: സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് ഇന്നുമുതൽ (നവംബർ 1) നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആർബിഐയുടെ പുതിയ ചട്ടം ഉൾപ്പെടെയാണ് മാറ്റം. ഈ മാറ്റങ്ങളുടെ വിശദാംശങ്ങൾ ചുവടെ:From today (November 1), many changes are coming
മുമ്പത്തെ 120 ദിവസത്തെ ബുക്കിങ് കാലയളവിനെ അപേക്ഷിച്ച് ഇനി 60 ദിവസം മുമ്പ് മാത്രമേ യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യാൻ സാധിക്കൂ. മുൻകൂർ റിസർവേഷൻ കാലയളവ് ട്രെയിൻ പുറപ്പെടുന്ന ദിവസം ഒഴികെയുള്ളതാണ്. പുതിയ വ്യവസ്ഥ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ ഇത് ബാധിക്കില്ല.
ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആർബിഐയുടെ പുതിയ ചട്ടക്കൂട് പ്രാബല്യത്തിൽ വരും. പ്രധാനമായി ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ചട്ടം. ബാങ്കിങ് ഔട്ട്ലെറ്റുകളുടെ ലഭ്യത, ഫണ്ട് കൈമാറ്റത്തിനുള്ള പേയ്മെന്റ് സംവിധാനങ്ങളുടെ വികാസം, കെവൈസി ആവശ്യകതകൾ എളുപ്പം നിറവേറ്റുന്നതിന് സ്വീകരിച്ച നടപടികൾ എന്നിവയിൽ പുരോഗതി ഉണ്ടായതായി ജൂലൈ 24ലെ ആർബിഐ സർക്കുലറിൽ പറയുന്നുണ്ട്. ഇപ്പോൾ ഉപയോക്താക്കൾക്ക് ഫണ്ട് കൈമാറ്റത്തിന് ഒന്നിലധികം ഡിജിറ്റൽ ഓപ്ഷനുകൾ ഉണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ ചട്ടത്തിന് രൂപം നൽകിയത്.
ഒരു ബില്ലിങ് കാലയളവിൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തിയ യൂട്ടിലിറ്റി പേയ്മെന്റുകളുടെ ആകെ തുക 50,000 രൂപയിൽ കൂടുതലാണെങ്കിൽ, ഒരു ശതമാനം സർചാർജ് ഈടാക്കും. 50,000 രൂപയിൽ താഴെയാണെങ്കിൽ നിലവിലെ സ്ഥിതി തുടരും. നവംബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ലാത്ത ക്രെഡിറ്റ് കാർഡുകളുടെ പ്രതിമാസ ഫിനാൻസ് ചാർജ് 3.75 ശതമാനമായി വർധിപ്പിച്ചതാണ് മറ്റൊരു മാറ്റം.
ഐസിഐസിഐ ബാങ്ക് അതിന്റെ ഫീസ് ഘടനയിലും ക്രെഡിറ്റ് കാർഡ് റിവാർഡ് പ്രോഗ്രാമിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ ഇൻഷുറൻസ്, പലചരക്ക് വാങ്ങൽ, എയർപോർട്ട് ലോഞ്ച് ആക്സസ്, ഇന്ധന സർചാർജ് ഒഴിവാക്കൽ, ലേറ്റ് പേയ്മെന്റ് ഫീസ് എന്നി സേവനങ്ങളെയാണ് ബാധിക്കുക. 2024 നവംബർ 15 മുതൽ ഇത് ബാധകമാണ്. സ്പാ ആനുകൂല്യങ്ങൾ നിർത്തലാക്കൽ, 1,00,000 രൂപയ്ക്ക് മുകളിലുള്ള ചെലവുകൾക്ക് ഇന്ധന സർചാർജ് ഒഴിവാക്കൽ, സർക്കാർ ഇടപാടുകൾക്ക് റിവാർഡ് പോയിന്റുകൾ ഒഴിവാക്കൽ അടക്കമാണ് മാറ്റങ്ങൾ. വിദ്യാഭ്യാസ ആവശ്യത്തിന് തേർഡ് പാർട്ടി മുഖേനയുള്ള സാമ്പത്തിക ഇടപാടിന് 1 ശതമാനം ഫീസ്, പുതുക്കിയ ലേറ്റ് പേയ്മെന്റ് മാറ്റങ്ങൾ എന്നിവയാണ് മറ്റു പരിഷ്‌കാരങ്ങൾ.
ഇന്ത്യൻ ബാങ്ക് സ്പെഷ്യൽ എഫ്ഡിയിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 നവംബർ 30 ആണ്. ‘ഇൻഡ് സൂപ്പർ 300’ സ്‌കീം അനുസരിച്ച് സാധാരണക്കാർക്ക് 7.05 ശതമാനവും മുതിർന്നവർക്ക് 7.55 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.80 ശതമാനവും പലിശ ലഭിക്കുന്നാണ് സ്ഥിര നിക്ഷേപ പദ്ധതി. 400 ദിവസത്തേക്കുള്ള സ്‌കീം അനുസരിച്ച് സാധാരണക്കാർക്ക് 7.25 ശതമാനവും മുതിർന്നവർക്ക് 7.75 ശതമാനവും സൂപ്പർ സീനിയർ പൗരന്മാർക്ക് 8.00 ശതമാനവും പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം മുതൽ മൂന്ന്് കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ ലഭിക്കുമെന്നാണ് ബാങ്കിന്റെ വാഗ്ദാനം.