മലപ്പുറം എടപ്പാളിൽ കാർ പുറകോട്ടെടുക്കുന്നതിനിടെ പിന്നിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം മഠത്തിൽ ജാബിറിന്റെ മകൾ അംറു ബിൻത് ജാബിർ ആണ് മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ജാബിറിന്റെ ബന്ധുവായ യുവതിയാണ് കാർ ഓടിച്ചിരുന്നത്. പുറകോട്ടെടുക്കുന്നതിനിടെ ഇവിടെ നിന്നിരുന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു.
കുട്ടിയെ ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ജാബിറിന്റെ ബന്ധുക്കളായ അലിയ, സിത്താര (46), സുബൈദ (61) എന്നിവർക്കും പരിക്കേറ്റു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരേ കേസ്: കലാപശ്രമം ഉൾപ്പെടെ ചുമത്തി
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ജസ്‌ന സലീമിനെതിരേ കേസെടുത്ത് പോലീസ്. കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിലാണ് നടപടി.
ജസ്‌ന സലീം ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് പ്രചരിപ്പിച്ചിരുന്നു. കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണ്. അവിടെവെച്ച് ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു ഹൈക്കോടതി നിലപാടെടുത്തു.
കൃഷ്ണഭക്ത എന്ന നിലയില്‍ നേരത്തേ വൈറലായിരുന്നു ജസ്‌ന. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയില്‍ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
പിന്നാലെയാണ് ജസ്‌ന കഴിഞ്ഞമാസം കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത്.
ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിക്കും: തുടർന്ന് സൈബർ തട്ടിപ്പ് ഉൾപ്പെടെ നടത്തിക്കും: വെബ്സരീസ് നടൻ ഉൾപ്പെട്ട വൻ സംഘം അറസ്റ്റിൽ
ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് വിദേശത്തെത്തിച്ച് സൈബർ തട്ടിപ്പ് ഉൾപ്പെടെ നടത്താൻ നിർബന്ധിതരായ 60 ഇന്ത്യക്കാരെ മ്യാൻമറിൽനിന്ന് മഹാരാഷ്ട്ര സൈബർ പൊലീസ് രക്ഷപ്പെടുത്തി.
സംഭവത്തിൽ ഒരു വിദേശിയടക്കം 5 ഇടനിലക്കാരെ അറസ്റ്റ് ചെയ്തു. വെബ് സിരീസുകളിലും ടെലിവിഷൻ ഷോകളിലും അഭിനയിക്കുന്ന മാഡി എന്നറിയപ്പെടുന്ന മനീഷ് ഗ്രെ, ആദിത്യ രവിചന്ദ്രൻ എന്നറിയപ്പെടുന്ന ടൈസൺ, രൂപ് നാരായൺ ഗുപ്ത, ജെൻസി റാണി, ചൈനീസ് വംശജനായ കസാകിസ്ഥാൻ പൗരൻ തളനിധി നുലാക്സി എന്നിവരാണ് അറസ്റ്റിലായത്.
3 എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് തായ്‌ലൻഡിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും മെച്ചപ്പെട്ട ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ആളുകളെ തട്ടിപ്പുസംഘം വലയിലാക്കിയത്.
കെണിയിൽ വീഴുന്നവരെ ഇടനിലക്കാർ പാസ്പോർട്ട് എടുക്കാൻ സഹായിക്കും. വിമാനടിക്കറ്റുകളും കൊടുക്കും. ജോലി തേടിയെത്തുന്നവരെ ആദ്യം തായ്‌ലൻഡിലേക്കും പിന്നീട് ബോട്ട് മാർഗം മ്യാൻമറിലേക്കും എത്തിക്കും. മ്യാൻമർ അതിർത്തി കടന്നാലുടൻ ആയുധധാരികളായ സംഘത്തിന് കൈമാറും.
പിന്നീട് ഡിജിറ്റൽ അറസ്റ്റടക്കമുള്ള സൈബർ തട്ടിപ്പുകൾ ചെയ്യാൻ ഇവരെ നിർബന്ധിക്കുന്നതാണ് രീതി. ഭീഷണിപ്പെടുത്തി പരിശീലനം നൽകി തട്ടിപ്പു സംഘത്തിന്റെ ഭാഗമാക്കും. രക്ഷപ്പെടാൻ കഴിയാത്ത സാഹചര്യത്തിലാണ് പലരെയും താമസിപ്പിച്ചിരുന്നത്.