ബെംഗളൂരു: ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചു. കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ കല്ലൂരിൽ താമസിക്കുന്ന ഭീമണ്ണ ബഗ്ലി(60) ഭാര്യ ഏരമ്മ(54) മക്കളായ മല്ലേഷ(19) പാർവതി(17) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ വ്യാഴാഴ്ച രാത്രി അത്താഴം കഴിഞ്ഞ് കിടന്നുറങ്ങിയ കുടുംബാംഗങ്ങൾക്ക് അർധരാത്രിയോടെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് അർധരാത്രിയോടെ അഞ്ചുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലുപേരും മരിച്ചു.Four members of a family died under mysterious circumstances
വീട്ടിലുണ്ടാക്കിയ ചപ്പാത്തിയും മട്ടണും സാലഡുമാണ് വ്യാഴാഴ്ച രാത്രി കുടുംബം കഴിച്ചതെന്നാണ് വിവരം. അർധരാത്രിയോടെ ഇവർ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി പറഞ്ഞിരുന്നു. തുടർന്ന് അയൽക്കാരാണ് ഇവരെ റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ പുലർച്ചെയോടെ നാലുപേരുടെയും മരണം സംഭവിക്കുകയായിരുന്നു.
ഭക്ഷണത്തിൽ വിഷാംശം കലർന്നതാണ് കൂട്ടമരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവം ആത്മഹത്യയാണോ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്. വീട്ടിൽനിന്നുള്ള ഭക്ഷണ സാമ്പിളുകൾ ഹൈദരാബാദിലെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലാബ് റിപ്പോർട്ടും ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.