വയനാട് ദുരന്തത്തെ നിസാരവൽക്കരിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. വയനാട്ടിൽ ഒരു നാട് മുഴുവൻ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ലെന്നും രണ്ട് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ മാത്രമാണ് ഉരുൾപൊട്ടലിൽ നശിച്ചതെന്നായിരുന്നു മുരളീധരന്റെ പരാമർശം. വൈകാരികമായി സംസാരിക്കുന്നതിൽ അർഥമില്ലെന്നും വി മുരളീധരൻ പറഞ്ഞു.
മുരളീധരൻറെ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. വി മുരളീധരൻ മലയാളികളോട് മാപ്പ് പറയണമെന്നാണ് എൽഡിഎഫും കോൺഗ്രസും ആവശ്യപ്പെടുന്നത്. ബിജെപിയുടെ തനിനിറം ഒരിക്കൽ കൂടി പുറത്തായെന്നായിരുന്നു സംഭവത്തിൽ ടി സിദ്ദിഖ് എംഎൽഎയുടെ പ്രതികരണം. ദുരന്തബാധിതരെ അപമാനിക്കുന്ന നിലപാട് അനുവദിക്കാനാവില്ല, ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായതെന്നും സിപിഎം നേതാവ് സികെ ശശീന്ദ്രനും പറഞ്ഞു.
വയനാട് ദുരന്ത ബാധിതരോടുള്ള കേന്ദ്രസർക്കാരിൻറെ അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ, ശബരിമല തീർത്ഥാടകർ, ആശുപത്രി സർവീസുകൾ, പാൽ, പത്രം, വിവാഹ സംബന്ധമായ യാത്രകൾ തുടങ്ങിയവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.