ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും
കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ തുറന്നു പറച്ചിലുകൾ മലയാളത്തിലെ ആത്മകഥാ പരമ്പരയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചവയാണ്. കന്യസ്ത്രീ മഠങ്ങളിൽ അനുഭവിച്ച പീഡനങ്ങൾ, ലൈംഗിക ചൂഷണങ്ങൾ തുടങ്ങി ക്രൈസ്തവ സഭകളിൽ കൊള്ളരുതായ്മകളുണ്ടെന്ന് എഴുതി വച്ചു. അത്തരത്തിലുള്ള വിവാദ പരമ്പരയിലേക്ക് പുതിയൊരു പുസ്തകം കൂടി എത്തുകയാണ് ഇപ്പോൾ. മരിയ റോസ എന്ന മുൻ കന്യാസ്ത്രി എഴുതിയ ‘മഠത്തിൽ വിട്ടവൾ, മഠം വിട്ടവൾ’ എന്ന ആത്മകഥ കന്യാസ്ത്രീ മഠങ്ങളിലെ മോശം പ്രവണതകളെപറ്റിയുള്ളതാണ്.
തൃശുർ സെന്റ് മേരീസ് കോളജിലെ പ്രിൻസിപ്പലും 33 വർഷം കാർമലീത്ത കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയുമായിരുന്ന സിസ്റ്റർ ജെസ്മിയുടെ ‘ആമേൻ’ എന്ന ഓർമ്മക്കുറിപ്പുകൾ കേരളത്തിൽ ഏറെ വിവാദം സൃഷ്ടിച്ചു. കന്യാസ്ത്രി മഠങ്ങളിലെ അപമാനം, ലൈംഗിക പീഡനങ്ങൾ, മാനസിക പീഡനങ്ങൾ, അരാജകത്വങ്ങൾ എന്നിവ തുറന്ന് കാണിക്കുന്നതായിരുന്ന ജെസ്മിയുടെ തുറന്നെഴുത്ത്. വയനാട് ജില്ലയിലെ മാനന്തവാടിയിൽ സ്ഥിതി ചെയ്യുന്ന ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സഭയിലെ മുൻ അംഗമായിരുന്ന ലൂസി കളപുര തന്റെ ആത്മകഥ ‘കർത്താവിന്റെ നാമത്തിൽ’ എന്ന പേരിൽ 2019 ലാണ് പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിലെ വെളിപ്പെടുത്തലുകളും കത്തോലിക്ക സഭയുടെ കന്യാസ്ത്രീ മഠങ്ങളിലെ ചൂഷണങ്ങൾ അനാവരണം ചെയ്യുന്നവയാണ്. 20 വർഷക്കാലം കന്യാസ്ത്രിയായിരുന്ന മരിയ റോസയാണ് ഇപ്പോൾ ‘മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ’ എന്ന ആത്മകഥയിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തുന്നത്. കഴിഞ്ഞ മാസം ഡിസി ബുക്ക്‌സാണ് വിവാദ പുസ്തകം പുറത്തിറക്കിയത്.
പതിനഞ്ചാമത്തെ വയസിൽ മഠത്തിൽ ചേരുകയും മുപ്പത്തേഴാമത്തെ വയസിൽ മഠം വിട്ടു പോരുകയും ചെയ്ത മരിയറോസ താൻ കോൺവെന്റിനുള്ളിൽ അനുഭവിച്ച മനുഷ്യത്യരഹിതമായ അനുഭവങ്ങളെ തുറന്നു കാണിക്കുന്നുണ്ട്. സഭാ വസ്ത്രം ഊരിവെച്ച ശേഷം ബന്ധുക്കളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വന്ന അവഹേളനങ്ങളും വിശദമായി തന്നെ പുസ്തകത്തിൽ വരച്ചുകാണിക്കുന്നു. ഉന്നത വിദ്യാഭ്യാസവും ജോലിപരിയയവും ഉണ്ടായിട്ടും താമസിക്കാനൊരിടമോ ജോലിയോ കിട്ടാത്ത അവസ്ഥ, സദാചാരക്കാരുടെ ഒളിഞ്ഞു നോട്ടങ്ങൾ, മാതാപിതാക്കളുടെ തിരസ്‌കരണം തുടങ്ങിയ മലയാളി സമൂഹത്തിന്റെ ജീർണത മുഴുവൻ മരിയ റോസ 142 പേജുള്ള ഓർമ്മക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
മഠം വിട്ടതിന്റെ പേരിൽ തന്റെ അമ്മയെ ബന്ധുക്കൾ അപമാനിച്ചത് കണ്ണീരോടെയാണ് മരിയ തന്റെ പുസ്തകത്തിൽ വിവരിക്കുന്നത്. സഹോദരന്മാർ പിതൃസ്വത്തിൽ ഒരു കൂരവെക്കാൻ പോലും സ്ഥലം കൊടുക്കാതെ മുഴുവനും തട്ടിയെടുത്തു. ‘ഓരോ പതിനഞ്ചുകാരിയും മഠത്തിൽ പോകുന്നതല്ല, അവരെ വിടുന്നതാണെന്ന്’ പറഞ്ഞാണ് പുസ്തകം തുടങ്ങുന്നത് തന്നെ. ഓസ്‌ട്രേലിയക്കാരനായ ലോഥാർ ജോർജിയഫിനെ ജീവിത പങ്കാളിയാക്കിയതിനെ മഠം വിട്ടതിനേക്കാൾ ഭീകരമായ വിധത്തിലാണ് ബന്ധുക്കളും നാട്ടുകാരും കൈകാര്യം ചെയ്തതെന്ന് മരിയ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. മഠത്തിനുള്ളിലെ അടിച്ചമർത്തപ്പെട്ട ലൈംഗികതയും വൈദികരുടെ കാമാസക്തിയുമൊക്കെയുണ്ടെന്ന് വളരെ പൊതിഞ്ഞാണ് മരിയ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്.
ENGLISH SUMMARY:
Former Nun’s Autobiography Sparks Controversy Over Abuses in Convents Autobiographical revelations by former nuns who left religious life have long stirred controversy in Malayalam literature. These narratives detail the abuse, sexual exploitation, and moral decay within Christian convents.