തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന് വൈകിട്ട് 3.20 നായിരുന്നു മരണം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാള്‍.
സി.പി.എമ്മിന്റെ സ്‌ഥാപകനേതാവായ വി.എസ്, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം, സംസ്‌ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു.
ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്‌ടോബർ 20 നായിരുന്നു ജനനം. 1939-ൽ സ്‌റ്റേറ്റ് കോൺഗ്രസിൽ ചേർന്ന അച്യുതാനന്ദൻ 1940ൽ പതിനേഴാം വയസിലാണു കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ അംഗമായത്.
പുന്നപ്ര- വയലാർ സമര നായകനായി ചരിത്രത്തിൽ ഇടം നേടി. സി.പി.ഐ. നാഷണൽ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി സി.പി.എം. രൂപീകരിച്ച 32 പേരിൽ അവസാനത്തെ നേതാവായിരുന്നു.
മകൻ വി.എ. അരുൺ കുമാറിന്റെ തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ വീട്ടിലാണ് വി.എസ് വിശ്രമജീവിതം നയിച്ചത്.
പക്ഷാഘാതത്തെ തുടർന്നാണ് ഏതാനും വർഷങ്ങളായി അദ്ദേഹം പൂർണവിശ്രമത്തിലേക്ക് കടന്നത്.
ഒപ്പം വാർധക്യത്തിന്റെ അവശകതളുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജന്മനാടായ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിയിട്ടും ഏറെക്കാലമായിരുന്നു.
വി.എസ്. ഗംഗാധരൻ, വി.എസ്. പുരുഷോത്തമൻ, കെ. ആഴിക്കുട്ടി എന്നിവരാണു വി.എസിന്റെ സഹോദരങ്ങൾ. ചെറുപ്പത്തിലേ അമ്മ മരിച്ചു. പതിനൊന്നാം വയസിൽ അച്‌ഛനും.
മൂത്ത സഹോദരൻ ഗംഗാധരന്റെ സംരക്ഷണയിലായിരുന്നു പിന്നീടുള്ള ജീവിതം. പറവൂരിൽ തുണിക്കട നടത്തുകയായിരുന്നു ഗംഗാധരൻ.
ദാരിദ്ര്യംമൂലം പഠനംനിർത്തിയ വി.എസ് അദ്ദേഹത്തിന്റെ സഹായിയായി ഒപ്പംകൂടി. അക്കാലത്താണ് തൊഴിലാളി സംഘടനാ പ്രവർത്തനത്തിലേക്ക് വഴിമാറി സഞ്ചരിച്ചത്.
കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവും എൽഡിഎഫ് കൺവീറുമായിരുന്ന അതേ വി.എസ്. അച്യുതാനന്ദൻ.
ENGLISH SUMMARY:
Former Kerala Chief Minister V.S. Achuthanandan has passed away following a heart attack. He was admitted to the intensive care unit last Monday. A founding leader of the CPI(M), Achuthanandan held several key positions including Chief Minister, Opposition Leader, MLA, Chairman of the Administrative Reforms Commission, Politburo Member, and State Secretary of the party.