ബെംഗളൂരു: കര്‍ണാടക മുന്‍ പൊലീസ് മേധാവിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ഡിജിപി ഓം പ്രകാശാണ് മരിച്ചത്. ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടിലാണ് മൃതദേഹം കിടന്നിരുന്നത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ചോരവാര്‍ന്ന് വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. പൊലീസ് എത്തിയ സമയത്ത് ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയില്‍ ഉണ്ടായിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന സംശയമുയർന്നത്. സംഭവത്തിൽ എച്ച്എസ്ആര്‍ ലേ ഔട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കര്‍ണാടക കേഡര്‍ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ്, സംസ്ഥാന ഡിജിപിയായും ഐജിപിയുമായും സേവനമനുഷ്ഠിച്ചയാളാണ് ഓം പ്രകാശ്. 2015 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു അദ്ദേഹം.