മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആറു മാസമായി കാംബ്ലിയുടെ കയ്യിൽ ഫോൺ പോലുമില്ലെന്നാണ് ന്യൂസ് 18 പുറത്തുവിട്ട റിപ്പോർട്ട്. ഒരു ഐഫോൺ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നെങ്കിലും അത് റിപ്പയർ ചെയ്തതിനുള്ള 15,000 രൂപ നൽകാതിരുന്നതിനെ തുടർന്ന് ഫോൺ കടയുടമ തന്നെ കൊണ്ടുപോയി. 18 ലക്ഷം രൂപ വീടിന്റെ മെയിന്റനൻസ് ഫീസിനത്തിൽ തങ്ങൾ ഹൗസിങ് സൊസൈറ്റിക്ക് നൽകാനുണ്ടെന്നും ഇക്കാരണത്താൽ തന്നെ വീട് ഏത് നിമിഷവും നഷ്ടമാകുന്ന സ്ഥിതിയാണുള്ളതെന്നും കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ് അഭിമുഖത്തിൽ പറയുന്നു.
ബിസിസിഐയിൽ നിന്ന് 30,000 രൂപ പ്രതിമാസ പെൻഷൻ വാങ്ങുന്നുണ്ട്. കാംബ്ലിക്ക് ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് അടുത്തിടെ അഞ്ചു ലക്ഷം രൂപ സഹായവും ലഭിച്ചിരുന്നു. നേരത്തേ വൈദ്യ സഹയത്തിനടക്കം കാംബ്ലി ബുദ്ധിമുട്ട് നേരിട്ടിരുന്നെങ്കിലും മുൻ ക്രിക്കറ്റ് താരങ്ങളടക്കം നിരവധിയാളുകൾ അദ്ദേഹത്തിന് സഹായവുമായി എത്തിച്ചേർന്നു.
രണ്ടാഴ്ചയോളം ചികിത്സയിലായിരുന്ന കാംബ്ലിയെ ബുധനാഴ്ച ഉച്ചയോടെ താനെ ജില്ലയിലെ ഭിവണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മൂത്രാശയത്തിലെ അണുബാധയെത്തുടർന്ന് ആശുപത്രിയിലെത്തിയ കാംബ്ലിക്ക് തലച്ചോറിൽ രക്തസ്രാവമുണ്ടായതായി വിശദപരിശോധനയിൽ കണ്ടെത്തുകയായിരുന്നു. പൂർണമായി സുഖംപ്രാപിച്ചുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മദ്യവും ലഹരിവസ്തുക്കളും പൂർണമായി ഉപേക്ഷിക്കണമെന്ന് പുതുവത്സരസന്ദേശത്തിൽ കാംബ്ലി പറഞ്ഞിരുന്നു.