ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ നോക്കിയെ; മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറ്റി
വഡോദര ∙ അമിതവേഗത്തിൽ വാഹനമോടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറ്റിയ സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ (53) അറസ്റ്റിലായി.
ചൊവ്വാഴ്ച പുലർച്ചെ ഗുജറാത്തിലെ വഡോദരയിലാണ് അപകടമുണ്ടായത്. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
അറസ്റ്റ് ചെയ്ത മാർട്ടിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
പുലർച്ചെ 2.30ഓടെ അകോട്ടയിൽ നിന്നു ഒപി റോഡിലെ സ്വന്തം വസതിയിലേക്കു എസ്‌യുവി കാർ ഓടിച്ചുപോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
നിയന്ത്രണം വിട്ട കാർ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറുകയായിരുന്നു. വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.
സ്ഥലത്തെത്തിയ പൊലീസ് ജേക്കബ് മാർട്ടിനെ കസ്റ്റഡിയിലെടുക്കുകയും മദ്യപിച്ച് വാഹനമോടിച്ചതിനും അശ്രദ്ധയായി ഡ്രൈവ് ചെയ്തതിനും ബിഎൻഎസ്, മോട്ടോർ വാഹന നിയമത്തിലെ അനുച്ഛേദങ്ങൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രഞ്ജി ട്രോഫിയിൽ ബറോഡ ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന ജേക്കബ് മാർട്ടിൻ ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
1999ൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. 2001ൽ കെനിയയ്‌ക്കെതിരെയായിരുന്നു അവസാന മത്സരം. 2011ൽ മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായതും 2018ലെ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റതുമുള്‍പ്പെടെ മുൻപ് താരം വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.
English Summary
Former Indian cricketer Jacob Martin was arrested in Vadodara after his SUV, allegedly driven under the influence of alcohol, rammed into three parked vehicles early Tuesday morning. Police said the incident occurred around 2.30 am while he was driving from Akota to his residence on OP Road. No injuries were reported. Martin was later released on bail, and his vehicle has been seized for investigation.
former-indian-cricketer-jacob-martin-arrested-drunk-driving-vadodara









