കൊച്ചി: ഫ്ലാറ്റിൽ നിന്ന് കഞ്ചാവുമായി പിടിയിലായ റാപ്പർ വേടനെതിരെ വനം വകുപ്പ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കും. ഇയാളുടെ മാലയിലുള്ളത് പുലിപ്പല്ല് ആണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വേടനെ ഇന്ന് കോടനാട്ടെ വനം വകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോകും. തുടർന്ന് നാളെ കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിൽ തായ്‌ലൻഡിൽ നിന്ന് കൊണ്ടുവന്ന പുലിപ്പല്ലാണിതെന്ന് വേടൻ മൊഴി നൽകിയിരുന്നു. പുലിപ്പല്ല് കൈവശം വയ്ക്കുന്നത് ഇന്ത്യയിൽ ജാമ്യമില്ലാ കുറ്റമാണ്.
കുറ്റം തെളിഞ്ഞാൽ മൂന്ന് മുതൽ 7 വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും. പുലിപ്പല്ല് വിദേശത്ത് നിന്നെത്തിച്ചാലും കുറ്റം നിലനിൽക്കും. അതിനിടെ കഞ്ചാവ് കൈവശം വച്ചതിന് വേടനെയും റാപ് സംഘത്തിലെ അംഗങ്ങളായ എട്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ആറന്മുള സ്വദേശി വിനായക് മോഹൻ, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി.പിള്ള, സഹോദരൻ വിഗനേഷ് ജി.പിള്ള, പെരിന്തൽമണ്ണ സ്വദേശി ജാഫർ, തൃശൂർ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്കർ, നോർത്ത് പറവൂർ സ്വദേശി വിഷ്ണു കെ.വി, കോട്ടയം മീനടം സ്വദേശി വിമൽ സി.റോയ്, മാള സ്വദേശി ഹേമന്ത് വി.എസ് എന്നിവരുമാണ് അറസ്റ്റിലായത്.