കോഴിക്കോട്: അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു, കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. ബാലുശേരി സ്വദേശി പ്രഭാകരന്റെ ആനയായ ഗജേന്ദ്രനെയാണ് കസ്റ്റഡിയിലെടുത്തത്.
ഫെബ്രുവരി 26 ന് ബാലുശേരി പൊന്നാരം തെരു ഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിന് അനുമതിയില്ലാതെ ആനയെ എത്തിച്ചിരുന്നു, ഇതേ തുടർന്നാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്. ആനയെ കസ്റ്റഡിയിലെടുത്ത ശേഷം ഡോക്ടർമാർ പരിശോധിക്കുകയും ചെയ്തു.
പിന്നീട് ആനയുടെ പരിപാലനത്തിനായി ഉടമയ്ക്ക് തന്നെ ആനയെ പിന്നീട് വിട്ടു നൽകി. കോടതി ആവശ്യപ്പെടുന്ന സമയത്ത്, പറയുന്ന സ്ഥലത്ത് ആനയെ എത്തിക്കണമെന്ന നിബന്ധനയോടെയാണ് ആനയെ ഉടമയ്ക്ക് വിട്ടു നൽകിയത്. സംഭവത്തിൽ നേരത്തെ ക്ഷേത്ര ഭാരവാഹികൾക്കെതിരെയും വനം വകുപ്പ് അധികൃതർ കേസെടുത്തിരുന്നു.
അനുമതിയില്ലാതെ ആനയെ എഴുന്നള്ളിപ്പിച്ചതിനെതിരെ ജില്ലാ കലക്ടർക്ക് ഉൾപ്പെടെ പരാതിയും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനും വനം വകുപ്പിനും നടപടിയെടുക്കാൻ കലക്ടർ നിർദേശം നൽകിയത്.