പാരീസ്: അർജന്റീനയുടെ ഇതിഹാസതാരം ഡിഗോ മറഡോണയ്ക്ക് ലഭിച്ച ഗോൾഡൻ ബോളിന്റെ ലേലം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മക്കൾ രംഗത്ത്. 1986ലെ ലോകകപ്പിൽ ലഭിച്ച ഗോൾഡൻ ബോൾ വർഷങ്ങളായി കാണാതായിട്ട്. ഗോൾഡൻ ബോൾ അടുത്തിടെയാണ് കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ലേലത്തിന് എത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
ജൂൺ മാസം ആറിന് പാരീസിൽ വച്ച് ഈ ട്രോഫിയുടെ ലേലം നടത്തുമെന്ന് അഗുട്ടസ് എന്ന ലേല സ്ഥാപനം അറിയിച്ചിരുന്നു. മറഡോണ കടംവീട്ടാൻ ഗോൾഡൻ ബോൾ വിറ്റതാണെന്നായിരുന്നു ചിലരുടെ വാദം. 1989ൽ ഇറ്റാലിയൻ ലീഗിൽ കളിച്ചപ്പോൾ പ്രാദേശിക ഗുണ്ടാസംഘങ്ങൾ കൊള്ളയടിച്ച നേപ്പിൾസ് ബാങ്കിലെ ഒരു സേഫിൽ അത് സൂക്ഷിച്ചതായി ചിലർ പറയുന്നു. എന്നാൽ ഇത് ബാങ്കിൽ നിന്ന് മോഷ്ടിച്ചതാണെന്ന് മറഡോണയുടെ അവകാശികൾ പറയുന്നു. ഗോൾഡൻ ബോളിന്റെ യഥാർഥ ഉടമകൾ തങ്ങളാണെന്നും അതിന്റെ ലേലം തടയണമെന്നുമാണ് മറഡോണയുടെ കുടുംബത്തിന്റെ ആവശ്യം.
മറഡോണയ്ക്ക് ലഭിച്ച ഗോൾഡൻ ബോളിന് വൻ തുക ലേലത്തിൽ ലഭിക്കുമെന്നാണ് ലേല സ്ഥാപനം പ്രതീക്ഷിക്കുന്നത്. ലേലത്തിൽ പങ്കെടുക്കാനുള്ള തുക മാത്രം 150,000 യൂറോയാണ്. 86ലെ ലോകകപ്പിൽ മറഡോണ അഞ്ചുഗോൾ നേടിയിരുന്നു. ഫൈനലിൽ ജർമനിയെ തോൽപ്പിച്ചാണ് കിരീടം നേടിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മറഡോണ ധരിച്ച ജേഴ്‌സി നേരത്തെ ലേലംചെയ്തിരുന്നു. ലോകകപ്പിലെ ഗോൾഡൻ ബോൾ ലേലത്തിന് വെക്കുന്നതും ആദ്യമായിട്ടാണ്.
1986ൽ പശ്ചിമ ജർമ്മനിയെ 3-2 ന് പരാജയപ്പെടുത്തിയാണ് അർജന്റീന കിരീടം നേടിയത്. ക്വാർട്ടർഫൈനലിൽ ഇംഗ്ലണ്ടിനെതിരേ മാറഡോണ നേടിയ രണ്ടുഗോളും ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു. ആദ്യഗോൾ ‘ദൈവത്തിന്റെ കൈ’ എന്നും രണ്ടാമത്തേത് ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്നും അറിയപ്പെടുന്നു.
ട്രോഫി കൈവശമുള്ള കാര്യം മറച്ചുവച്ചതിനെതിരെ ലേലസ്ഥാപനത്തിനെതിരെ കേസ് നൽകുമെന്നുംമറഡോണയുടെ കുടുംബം പറഞ്ഞു. അതേസമയം, 2016ൽ പാരിസിലെ ഒരു സ്വകാര്യശേഖരത്തിൽ നിന്നാണ് ഗോൾഡൻ ബോൾ സ്വന്തമാക്കിയതെന്നാണ് അഗുട്ടസ് പറയുന്നത്. 1986ൽ ചാമ്പ്‌സ്- എലിസീസിലെ ലിഡോ കാബററ്റിൽ നടന്ന ചടങ്ങിലാണ് മറഡോണയ്ക്ക് അവാർഡ് ലഭിച്ചത്. ഇത് പിന്നീട് അപ്രത്യക്ഷമാവുകയും ഇത് സംബന്ധിച്ച് കിംവദന്തികൾ പരക്കുകയും ചെയ്തു.