യു.എ.ഇ യിൽ അൽ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള അബുദബി റോഡ് ഇനി മലയാളിയുടെ പേരിൽ അറിയപ്പെടും. മലയാളി ഡോക്ടർ ഡോ. ജോർജ്ജ് മാത്യുവിന്‍റെ പേരാണ് യുഎഇ സർക്കാർ റോഡിന് നൽകിയത്. ‘ജോർജ് മാത്യു സ്ട്രീറ്റ്’ എന്നാണ് റോഡിന് നൽകിയിരിക്കുന്ന പേര്. (For the first time in history, a road in the UAE is named after a Malayali)
ആരോഗ്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള ആദരവാണ് ഈ അംഗീകാരം. അബുദാബി മുനിസിപ്പാലിറ്റിസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ് റോഡിന് ഈ പേര് നൽകിയത്. 84-ാംവയസ്സിലും സേവനനിരതനായ ഡോ. ജോർജ് പ്രസിഡൻഷ്യൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള പ്രൈവറ്റ് ഹെൽത്തിന്റെ തലവൻ ഡോ. അബ്ദുൽ റഹീം ജാഫറിനൊപ്പമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
യുഎഇ രാഷ്ട്രശിൽപ്പി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം നടത്തിയ ദീർഘകാല പ്രവർത്തഗാനങ്ങളാണ് അദ്ദേഹത്തിന്ന് ഇത്തരമൊരു ആദരിക്കലിന് അർഹനാക്കിയത്. സമ്പൂർണ യുഎഇ പൗരത്വം, അബുദാബി അവാർഡ് എന്നിവയ്ക്ക് പിന്നാലെയാണ് ഈ അപൂർവ ബഹുമതി. ലഭിച്ചത് വിലമതിക്കാനാവാത്ത ആദരവെന്ന് ഡോ. ജോർജ് മാത്യു പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായ ജോർജ്ജ് മാത്യു 1967ൽ 26 ആം വയസ്സിൽ ആണ് യുഎഇയിലെത്തിയത്. മലേറിയ അടക്കമുള്ള രോഗങ്ങളെ നേരിടാൻ അദ്ദേഹത്തെ ഷെയ്ഖ് സായിദ് ഇംഗ്ലണ്ടിൽ അയച്ചു പഠിപ്പിച്ചു. യുഎഇ ഭരണാധികാരികളായ അൽ നഹ്യാൻ കുടുംബത്തിന്റെയാകെ ഡോക്ടറായിരുന്നു അദ്ദേഹം.
ഹോസ്പിറ്റൽ മാനേജ്‌മെന്റ് ചുമതലകൾ നൽകിയപ്പോൾ വിദഗ്ധ പഠനത്തിന് ഹാർവാർഡിലേക്ക് അയച്ചു. 1972-ൽ അൽ ഐൻ റീജിയൻ്റെ മെഡിക്കൽ ഡയറക്ടർ, 2001-ൽ ഹെൽത്ത് അതോറിറ്റി കൺസൾട്ടന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ചയാളാണ് ഡോ. ജോർജ്ജ് മാത്യു. 57 വർഷങ്ങളായി യുഎഇയിലാണ് പത്തനംതിട്ട തുമ്പമണ്ണിൽ വേരുകളുള്ള ഡോ. ജോർജ് മാത്യുവിന്റെ താമസം. തിരുവല്ല സ്വദേശിനി വത്സയാണ് ഭാര്യ.