തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, വഴിയോരക്കടകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ 82 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി.
തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1648 പരിശോധനകളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയത്.
സ്ഥാപനങ്ങളില്‍ നിന്നും 188 സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മറ്റ് അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ 264 സ്ഥാപനങ്ങള്‍ക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നല്‍കി.
249 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകള്‍ നല്‍കുകയും 23 സ്ഥാപനങ്ങള്‍ക്ക് ഇപ്രൂവ്മെന്റ് നോട്ടീസുകള്‍ നല്‍കുകയും ചെയ്തു.
നിയമപരമായ ലൈസന്‍സില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായും പ്രവര്‍ത്തിക്കുന്ന 82 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവയ്പ്പിച്ചത്.
സ്ഥാപനങ്ങളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, സ്ഥാപനത്തിന്റെ ശുചിത്വം, ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം, പെസ്റ്റ് കണ്‍ട്രോള്‍ മെഷേഴ്സ് എന്നിവ കര്‍ശന പരിശോധനക്ക് വിധേയമാക്കിയതായും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ജില്ലകളില്‍ രണ്ട് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു പരിശോധനകൾ.
പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. വീഴ്ച കണ്ടെത്തുന്ന സാഹചര്യത്തില്‍ എഫ്എസ്എസ് ആക്ട് 2006 ആന്റ് റൂള്‍സ് 2011ലെ പ്രൊവിഷന്‍സിന് വിധേയമായി അടിയന്തിര തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.