മ്യൂണിക്ക്: യൂറോകപ്പ് ഫുട്‌ബോൾ ഉദ്ഘാടന മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ തകർത്ത് ജർമ്മനി.ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ജർമ്മനിയുടെ വിജയം.നാലാം കിരീടം ലക്ഷ്യമിട്ടാണ് ജർമ്മനി ഇക്കുറി സ്വന്തം മണ്ണിൽ കളിക്കാനിറങ്ങിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ ആധികാരിക വിജയവും നേടി. യുവതാരങ്ങളുടെ കരുത്തിലാണ് സ്‌കോട്ട്‌ലൻഡിനെ നിലംപരിശാക്കിയത്.Flairen becomes youngest German player to score in Eurocup;
ചുവപ്പ് കാർഡുമായി റയാൻ പോർട്ടിയസ് കളത്തിന് പുറത്തായതോടെ പത്തുപേരുമായാണ് സ്കോട്ട്ലൻഡ് ജർമ്മനിക്കെതിരെ പൊരുതിയത്. എന്നാൽ, സ്റ്റീവ് ക്ലാർക്കിൻ്റെ 10 അംഗ ടീമിന് ഒരിക്കൽ പോലും ജർമ്മൻ മതിൽ തകർക്കാനായില്ല.
മത്സരത്തിലുടനീളം ജർമ്മനിയുടെ ആധിപത്യമായിരുന്നു.
ജർമ്മനിയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിലും സ്കോട്ട്ലൻഡ് പരാജയപ്പെട്ടു. ആന്റണിയോ റൂഡിഗറുടെ സെൽഫ് ഗോളാണ് സ്‌കോട്ട്‌ലൻഡിന് ആശ്വാസിക്കാൻ വകയുണ്ടാക്കിയത്.
ആദ്യപകുതിയിൽ തന്നെ ആതിഥേയർ മൂന്ന് ഗോളിന്റെ ലീഡെടുത്തു. ഫ്‌ളാറിയൻ വിർട്‌സ് (10), ജമാൽ മുസിയാല (19),കെയ് ഹാവെർട്‌സ് (45+1) , നിക്ലാസ് ഫുൾക്രുഗ് ((68),എംറെ കാൻ (90+3) എന്നിവരാണ് ജർമ്മനിയുടെ സ്‌കോറർമാർ. ആദ്യ 20 മിനിറ്റിനുള്ളിൽ രണ്ടുഗോളുകൾ നേടി സമഗ്രാധിപത്യംസ്ഥാപിച്ച ജർമനി പകുതിയുടെ അവസാനഘട്ടത്തിൽ പെനാൽറ്റി കിക്കിലൂടെയും ലക്ഷ്യംകണ്ടു.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്‌കോട്ടിഷ് സെന്റർ ബാക്ക് റയാൻ പോർട്ടിയസ് ഇൽകെ ഗുണ്ടോഗനെ ഫൗൾ ചെയ്തതിനാണ് ജർമനിക്ക് പെനാൽറ്റികിക്ക് ലഭിച്ചത്. വാറിലൂടെയാണ് റഫറി പെനാൽറ്റിയും റയാൻ പോർട്ടിയസിന് ചുവപ്പുകാർഡും നൽകിയത്.
തുടക്കംമുതലേ കളി നിയന്ത്രിച്ച ജർമനി പത്താംമിനിറ്റിലാണ് ഫ്‌ളാറിയൻ വിർട്‌സിലൂടെ ടൂർണ്ണമെന്റിലെ ആദ്യ ഗോൾ നേടിയത്. 21-കാരനായ ഫ്‌ളാറിയൻ യൂറോകപ്പിൽ ഗോൾനേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ജർമൻതാരം എന്ന നേട്ടത്തിനും അർഹനായി. 19-ാം മിനിറ്റിൽ കൃത്യതയാർന്ന പാസുകൾക്കൊടുവിൽ ജമാൽ മുസിയാല ജർമനിയുടെ രണ്ടാംഗോൾ നേടി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച പെനാൽറ്റി കിക്ക് കെയ് ഹാവെർട്‌സാണ് ഗോളാക്കി മാറ്റിയത്.
രണ്ടാംപകുതിയിൽ കെയ് ഹാവെർട്‌സിന് പകരക്കാനായി എത്തിയ നിക്ലാസ് ഫുൾക്രുഗ് കളത്തിലിറങ്ങി മിനിറ്റുകൾക്കകം സ്‌കോട്ടിഷ് പ്രതിരോധം തകർത്ത് ജർമനിയുടെ സ്‌കോർ നാലാക്കി ഉയർത്തി. ഫൈനൽ വിസിലിന് തൊട്ടുമുമ്പ് എംറെ കാൻ ജർമൻ ഗോൾ പട്ടിക തികച്ചു.