ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. സംയുക്ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് മണിവരെ ആണ് ബന്ദ്. കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലുവരെ രാജ്യത്തെ പ്രധാന റോഡുകളിൽ റോഡ് ഉപരോധ സമരം സംഘടിപ്പിക്കും. അതേസമയം കേരളത്തിൽ പ്രതിഷേധ പ്രകടനം നടക്കും.
കർഷകരും കർഷക തൊഴിലാളികളും തൊഴിലിൽ നിന്നും വിട്ടു നിൽക്കണമെന്ന് ഭാരതീയ കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. ബന്ദിന് സിപിഐഎം അടക്കമുള്ള ഇടതു പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരത് ബന്ദ് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി കർഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത് രംഗത്തുവന്നിരുന്നു. എല്ലാ കർഷക ഗ്രാമങ്ങളും നിശ്ചലമാകുന്ന ബന്ദ് ഒരു പുതിയ തുടക്കമാണ്. ഇന്ന് കർഷകർ പണിക്കിറങ്ങില്ലെന്നും കൃഷിയുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയും നടക്കില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് പറഞ്ഞു. ഭാരത് ബന്ദ് നടത്തുന്നത് രാജ്യത്തെ കർഷകർക്ക് വേണ്ടിയാണെന്നും ഹൈവേകൾ അടപ്പിക്കില്ലെന്നും രാകേഷ് ടികായത് കൂട്ടിച്ചേർത്തു.
Read Also: പുതിയ ലൈസൻസ് എടുക്കുന്നവർക്കുള്ള എട്ടിന്റെ പണി മെയ് മുതൽ!