കോഴിക്കോട്: നാളികേരത്തിന് പിന്നാലെ നേന്ത്രക്കുലക്കും വില കൂടിയതോടെ കർഷകർ ആശ്വാസത്തിൽ. മാസങ്ങൾക്കുമുമ്പ് വരെ നാടൻ കുലക്ക് കിലോക്ക് 30 -35 രൂപ വരെയാണ് ലഭിച്ചിരുന്നത്.എന്നാൽ കർഷകർക്കിപ്പോൾ 60 -70 രൂപ വരെയാണ് വില ലഭിക്കുന്നത്. ഇരട്ടിയോളമാണ് വില വർധന.
കിലോക്ക് 85 -100 രൂപ നിരക്കിലാണ് കച്ചവടക്കാർ നാടൻ നേന്ത്രപ്പഴം വിൽക്കുന്നത്. ഏറെക്കാലത്തിനു ശേഷമാണ് വാഴകർഷകർക്ക് ആശ്വാസ വില ലഭിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന നേന്ത്രക്കുലക്ക് കിലോക്ക് 55 -65 രൂപവരെയാണ് വില. ഇത് കച്ചവടക്കാർ 75 -80 രൂപക്കാണിപ്പോൾ വിൽപന നടത്തുന്നത്. നാലുമാസം മുമ്പ് ഇതര സംസ്ഥാനത്തുനിന്നും വരുന്ന കുലകൾ മൂന്ന് കിലോ നൂറുരൂപക്കുവരെ വിൽപന നടത്തിയിരുന്നു. മൈസൂർ പഴത്തിന് 35-40ഉം, ഞാലിപൂവന് 40 -50ഉം, റോബസ്റ്റിന് 35 -40 രൂപയുമാണ് നിലവിൽ ചെറുകിട കച്ചവടക്കാരുടെ ശരാശരി വിൽപന വില.
പച്ചതേങ്ങക്ക് വില അമ്പതു രൂപയോളമായി ഉയർന്നപ്പോൾ തേങ്ങ ആവശ്യത്തിന് കിട്ടാനില്ലായിരുന്നു. അതുപോലെ തന്നെ വാഴക്കുലക്ക് വിലകൂടിയപ്പോൾ വിളവ് വേണ്ടത്രയില്ലെന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നേന്ത്രക്കുല പൊതുവെ 15 കിലോക്ക് മുകളിൽവരെ തൂക്കം വെക്കാറുണ്ടെങ്കിലും ഇപ്പോൾ വിളവെടുക്കുന്ന കർഷകരിൽ പലർക്കും ചെറിയ കുലകളാണ് വിളഞ്ഞത്. മിക്കയിടത്തും എട്ട് -12 കിലോ വരെയാണ് നേന്ത്രപ്പഴത്തിന്റെ ശരാശരി തൂക്കം. ചില ഭാഗങ്ങളിൽ മാത്രമാണ് കൂടുതൽ പടലകളോടെ വലിയ കുലകൾ വിളയുന്നത്. പത്തുകിലോ തൂക്കമുള്ള നാടൻ നേന്ത്രക്കുല കടകളിലെത്തിക്കുമ്പോൾ ഒരു കിലോയോളം തണ്ട് കുറച്ചാണ് കച്ചവടക്കാർ വാങ്ങുന്നത്. അപ്പോൾ കിലോക്ക് 60 -70 രൂപ തോതിൽ ലഭിച്ചാൽതന്നെ 540 -630 രൂപയാണ് ലഭിക്കുന്നത്.
മൂന്നുമാസംമുമ്പ് ജില്ലയിലെ വാഴയിലാകെ പുഴുക്കൾ എത്തി ഇലകളാകെ നശിപ്പിച്ചിരുന്നു. ഇത് വാഴയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. പുഴുശല്യത്താലുള്ള വളർച്ചക്കുറവും കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളുമാണ് വാഴക്കുലകളുടെ തൂക്കം കുറയാൻ കാരണമായി കർഷകർ പറയുന്നുണ്ട്. വാഴത്തൈ, കൂലി ചെലവ്, വളമിടൽ, നാട്ട കെട്ടൽ അടക്കമുള്ളവക്ക് മുമ്പത്തേക്കാൾ ചെലവ് കൂടിയതും അതിനൊത്ത് വാഴക്കുലക്ക് വില ലഭിക്കാത്തതും നീർവാർച്ചയുള്ള കൂടുതൽ സ്ഥലം കുറഞ്ഞ പാട്ടത്തിന് ലഭിക്കാത്തതും കാരണം നിരവധി കർഷകർ ഇതിനകം ഈ മേഖല വിട്ടിട്ടുണ്ട്.