ന്യൂഡൽഹി: പെഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വിമാന നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍.
കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കുത്തനെ തന്നെ നിരക്ക് കുറച്ചു. ഭീകരാക്രമണത്തില്‍ ആകെ 26 പേരാണ് കൊല്ലപ്പെട്ടത്. 20ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലോകരാജ്യങ്ങള്‍ വരെ ഭീകരാക്രമണത്തെ അപലപിക്കുന്നതിനിടെയാണ് വിമാനക്കമ്പനികള്‍ ലാഭക്കൊതിയുമായി അവസരം മുതലെടുക്കാന്‍ ശ്രമിച്ചത്.
രാജ്യം കൊടുംഭീകരതയില്‍ വിറങ്ങലിക്കുമ്പോഴും അവസരം മുന്നില്‍ കണ്ട് ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വിമാന നിരക്ക് കമ്പനികള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുകയായിരുന്നു.
ആറ് മടങ്ങിലേറെ നിരക്ക് വര്‍ദ്ധിപ്പിച്ച് 65,000 രൂപ വരെ ഇന്ന് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരുന്നു. വിമാനക്കമ്പനികളുടെ ലാഭക്കൊതി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
്സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉടൻ വിഷയത്തില്‍ ഇടപെടുകയും വിലകള്‍ നിയന്ത്രിക്കാനും സാധാരണ നിരക്ക് നിലനിറുത്താനും വിമാനക്കമ്പനികള്‍ക്ക് കർശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഇതേതുടര്‍ന്ന് വിമാനക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന് വഴങ്ങുകയായിരുന്നു. ഇതിനുപിന്നാലെ വിമാനക്കമ്പനികള്‍ യാത്രാ നിരക്കുകള്‍ ഗണ്യമായി കുറച്ചു. അതേ റൂട്ടുകളില്‍ ഏകദേശം 14,000 രൂപയായി നിരക്ക്.
ഇതുകൂടാതെ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ അധിക സര്‍വീസുകളും ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കും തിരികെയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രില്‍ 23 ന് രാവിലെ 11:30 ന് ഡല്‍ഹിയിലേക്കും ഉച്ചയ്ക്ക് 12:00 ന് മുംബൈയിലേക്കും ശ്രീനഗറില്‍ നിന്ന് രണ്ട് അധിക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ സർക്കാരിനെ അറിയിച്ചു.
ഏപ്രില്‍ 30 വരെ സ്ഥിരീകരിച്ച ബുക്കിംഗുകളുള്ള യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗും റദ്ദാക്കലുകള്‍ക്ക് പൂര്‍ണ്ണ റീഫണ്ടും എയര്‍ ഇന്ത്യ ഉറപ്പുനല്‍കിയിട്ടുണ്ട്.
ഇന്‍ഡിഗോയും ഇതേ മാതൃക പിന്തുടര്‍ന്ന് ഒരേ ദിവസം രണ്ട് പ്രത്യേക വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ഓരോ അധിക സര്‍വീസും നടത്തുമെന്ന് അറിയിച്ചു.