നാലംഗകുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈ അണ്ണാനഗറില്‍ ആണ് സംഭവം. ദമ്പതിമാരും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് അണ്ണാനഗറിലെ വീട്ടില്‍ നാലുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോ. ബാലമുരുകന്‍, ഭാര്യ അഡ്വ. സുമതി, മക്കളായ ദശ്വന്ത്(17) ലിംഗേഷ്(15) എന്നിവരാണ് മരിച്ചത്.
ഡോക്ടറായ ബാലമുരുകന്‍ സ്‌കാനിങ് സെന്റര്‍ നടത്തിയിരുന്നു. ഈ ബിസിനസിലുണ്ടായ ഭീമമായ നഷ്ടമാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാവിലെ ഇവരുടെ ഡ്രൈവര്‍ പതിവുപോലെ വീട്ടിലെത്തിയപ്പോൾ വീട്ടില്‍നിന്ന് ആരുടെയും അനക്കം കണ്ടില്ല. പ്രതികരണം ഇല്ലാതായതോടെ ഇയാള്‍ അയല്‍ക്കാരെ വിവരമറിയിച്ചു.
അയല്‍ക്കാരെത്തി ജനല്‍വഴി പരിശോധിച്ചപ്പോൾ ഒരു മുറിയില്‍ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മക്കളായ രണ്ടുപേരെയും മറ്റൊരു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
സുമതി ചെന്നൈയിലെ കോടതിയില്‍ അഭിഭാഷകയായിരുന്നു. ദശ്വന്ത് പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥിയും ലിംഗേഷ് പത്താംക്ലാസ് വിദ്യാര്‍ഥിയുമാണ്.