പത്തനംതിട്ട: കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയില്‍ വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മ. കേസിൽ അറസ്റ്റിലായ വിദ്യാർത്ഥി തനിക്ക് ഹാള്‍ ടിക്കറ്റ് എടുത്ത് നല്‍കിയത് അക്ഷയ സെന്റര്‍ ജീവനക്കാരിയാണെന്ന് മൊഴി നല്‍കിയിരുന്നു.
തുടർന്ന് പത്തനംതിട്ട പൊലീസ് നെയ്യാറ്റിന്‍കരയില്‍ എത്തി തിരുപുറം സ്വദേശി ഗ്രീഷ്മയെ ചോദ്യം ചെയ്തത്. പിന്നാലെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തിലാണ് വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയത്.
വിദ്യാര്‍ത്ഥിയുടെ അമ്മയാണ് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനായി അക്ഷയ സെന്ററില്‍ എത്തിയിരുന്നത്. എന്നാല്‍ താന്‍ അപേക്ഷ നല്‍കാന്‍ മറന്നുപോയെന്നും പിന്നീട് ഹാള്‍ ടിക്കറ്റ് എടുക്കാന്‍ കുട്ടിയുടെ അമ്മ എത്തിയപ്പോള്‍ വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നുവെന്നുമാണ് ജീവനക്കാരി ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്.
പരീക്ഷ കേന്ദ്രം ഒബ്‌സര്‍വറുടെ പരാതിയിലാണ് സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിശോധനയ്ക്കിടെ ഹാള്‍ ടിക്കറ്റ് കണ്ട് സംശയം തോന്നിയ എക്‌സാം ഇന്‍വിജിലേറ്റർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയ പേരാണ് സംശയത്തിനിടയാക്കിയത്.
വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റ് വ്യാജമാണെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഹാള്‍ടിക്കറ്റിന്റെ ഒരുഭാഗത്ത് വിദ്യാര്‍ത്ഥിയുടെ പേരും മറ്റൊരിടത്ത് വേറെ ഒരാളുടെ പേരുമാണ് രേഖപ്പെടുത്തിയിരുന്നത്.