ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ
പത്തനംതിട്ട: ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരായി വേഷംകെട്ടി സംസ്ഥാനത്തുടനീളം വൻതട്ടിപ്പ് നടത്തിവന്ന സംഘത്തെ ക്രൈംബ്രാഞ്ച് പിടികൂടി.
ജി.എസ്.ടി റെയ്ഡ് നടന്നതും ലൈസൻസ് റദ്ദാക്കിയതുമായ സ്ഥാപനങ്ങളിലെത്തി, പിഴയും കുടിശികയും തവണകളായി അടയ്ക്കാമെന്നും തുക കുറച്ച് തീർപ്പാക്കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
അടൂർ ഏറത്ത് ബെൻ ഏഥൻസിൽ ബിജോ മാത്യു (35), തിരുവനന്തപുരം ചെമ്പഴന്തി ജലജാ ലൈൻ ശ്രീഹരി വീട്ടിൽ ഇമ്മാനുവൽ (42), തിരുവനന്തപുരം കവടിയാർ ഡേവിസ് കോട്ടേജിൽ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് പിടിയിലായത്.
ഉന്നത ഉദ്യോഗസ്ഥരോടും രാഷ്ട്രീയ നേതാക്കളോടും അടുത്ത ബന്ധമുണ്ടെന്നു പറഞ്ഞും അവരോടൊപ്പമുള്ള ചിത്രങ്ങൾ കാണിച്ചും വിശ്വാസം നേടിയെടുത്താണ് സംഘം സ്ഥാപന ഉടമകളെ കബളിപ്പിച്ചത്.
കോഴഞ്ചേരിയിലെ ഒരു ബേക്കറിയിലെത്തിയ ബിജോ മാത്യു ജി.എസ്.ടി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയതോടെ ഉടമയ്ക്ക് സംശയം തോന്നി.
ഉടൻ ജി.എസ്.ടി വകുപ്പിലെ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ബിജോ മാത്യുവിനെ ആദ്യം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.
തുടർ അന്വേഷണത്തിലാണ് മറ്റ് പ്രതികളും പിടിയിലായത്.
89 ലക്ഷം രൂപയുടെ തട്ടിപ്പ്
പത്തനംതിട്ട ജില്ലയിലെ ഒരു ബേക്കറി ഉടമയിൽ നിന്ന് 15 ലക്ഷം രൂപ, ഒരു ആശുപത്രി ഉടമയിൽ നിന്ന് 17 ലക്ഷം, ക്വാറി ഉടമയിൽ നിന്ന് അഞ്ച് ലക്ഷം, ഫർണിച്ചർ കട ഉടമയിൽ നിന്ന് ഏഴ് ലക്ഷം, കാഞ്ഞങ്ങാടുള്ള ഒരു കമ്പനിയിൽ നിന്ന് 45 ലക്ഷം രൂപ എന്നിങ്ങനെ മൊത്തം 89 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേരെ സംഘം കബളിപ്പിച്ചിട്ടുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നു.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അരുൺകുമാർ, അസി. സബ് ഇൻസ്‌പെക്ടർ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ റോബി ഐസക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
English Summary:
A gang impersonating GST officials and cheating business owners across Kerala has been arrested by the Crime Branch in Pathanamthitta. Promising to reduce penalties and allow installment payments, the accused allegedly cheated victims of ₹89 lakh from bakeries, hospitals, quarries, furniture shops, and companies. The scam came to light after a bakery owner grew suspicious and alerted GST intelligence officials.
fake-gst-officers-cheating-gang-arrested-kerala









