തിരുവനന്തപുരം: സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരഫെഡിന്റെ കേരയുടെ പേരിൽ വ്യാജ വെളിച്ചെണ്ണ വിപണിയിൽ വ്യാപകം.
സർക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കേരള കേര കർഷക സഹകരണ ഫെഡറേഷൻ(കേരഫെഡ്) ചെയർമാൻ വി.ചാമുണ്ണി, വൈസ് ചെയർമാൻ കെ.ശ്രീധരൻ, മാനേജിംഗ് ഡയറക്ടർ സാജു സുരേന്ദ്രൻ എന്നിവർ പറഞ്ഞു.
ഒരു കിലോഗ്രാം വെളിച്ചെണ്ണയുണ്ടാക്കാൻ ഒന്നര കിലോ കൊപ്ര വേണം. കൊപ്രയുടെ വില കിലോയ്ക്ക് 155രൂപയാണ്.
എന്നാൽ വ്യാജ വെളിച്ചെണ്ണ വിൽക്കുന്നത് കിലോയ്ക്ക് 200രൂപയ്ക്കാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ കൊണ്ടുവന്ന് ആരോഗ്യത്തിന് ഹാനികരമായ മിശ്രിതങ്ങൾ ചേർത്ത് സാദൃശ്യം തോന്നുന്ന ബ്രാൻഡ് നാമത്തിലാണ് വില്പന നടത്തുന്നത്.
കേരയ്ക്ക് കരുനാഗപ്പള്ളിയിലും കോഴിക്കോട്ടുമാണ് പ്ളാന്റുകളുള്ളത്. സംസ്ഥാനത്ത് ആവശ്യമായ വെളിച്ചെണ്ണയുടെ 40 ശതമാനം കേരഫെഡാണ് ഉത്പാദിപ്പിക്കുന്നത്.
വ്യാജ ഉത്പന്നങ്ങൾ വന്നതോടെ കേരയുടെ വിപണിവിഹിതത്തിൽ പത്തുശതമാനം ഇടിവുണ്ടായിട്ടുണ്ട്. വ്യാജ വെളിച്ചെണ്ണയ്ക്ക‌് എതിരെ വിവിധ സർക്കാർ ഏജൻസികൾക്ക് പരാതികൾ നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു.