മാറിവരുന്ന ട്രെൻഡുകൾക്ക് പിന്നാലെ പായാനുള്ള തത്രപ്പാടിലാണ് യുവത്വം. ദിനം പ്രതി പല തരത്തിലുള്ള ട്രെൻഡുകൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ അടുത്തിടെ വൈറലായ ഒന്നാണ് ഐ ടാറ്റൂയിങ്. എന്നാൽ ഇപ്പോഴിതാ ഐ ടാറ്റൂയിങിന് മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് ആരോഗ്യ വിദഗ്ധർ.
കണ്ണിന്റെ രൂപം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അടുത്തിടെ വികസിപ്പിച്ചെടുത്ത ചികിത്സാ രീതിയാണ് കെരാറ്റോപിഗ്മെന്റേഷന്‍ എന്നറിയപ്പെടുന്ന ഐ ടാറ്റൂയിങ്. അണുബാധ, രോഗം, മുറിവ്, ഐറിസ് കൃത്യമായി രൂപപ്പെടാത്ത, കണ്ണുകളിലെ അംഗവൈകല്യമായ അനിറിഡിയ രോഗം തുടങ്ങിയ കാരണങ്ങളാല്‍ കണ്ണിന്റെ സുതാര്യമായ മുന്‍ഭാഗമായ കോര്‍ണിയയില്‍ പാടുകള്‍ ഉള്ളവര്‍ നടത്തുന്ന ചികിത്സാരീതിയാണ് ഇത്. എന്നാല്‍ സൗന്ദര്യം വര്‍ധിക്കുന്ന ട്രെന്‍ഡായി ഈ ചികിത്സാ രീതി മാറുന്നതിലാണ് ആരോഗ്യ വിദഗ്ദര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. കണ്ണിന്റെ ബ്രൗണ്‍ നിറത്തില്‍ നിന്നും നീലയിലേക്കും പച്ചയിലേക്കും മാറ്റം വരുത്തുന്ന ശസ്ത്രക്രിയകള്‍ റീലുകളും വീഡിയോയുമായി ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ പ്രചരിപ്പിച്ചതോടെ ആളുകൾ കൂടുതൽ ആകൃഷ്ടരായി.
കെരാറ്റോപിഗ്മെന്റേഷനില്‍ സൂചിയോ ലേസറോ ഉപയോഗിച്ച് കോര്‍ണിയയില്‍ ചെറിയ മുറിവുണ്ടാക്കുന്നതിന് മുമ്പ് സാധാരണ അനസ്‌തേഷ്യ നൽകും. നിറങ്ങള്‍ കുത്തിവെക്കുന്നതിനായി ചെറിയ അറകള്‍ ഉണ്ടാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ പിഗ്മെന്റുകള്‍ കോര്‍ണിയയിലൂടെ കാണപ്പെടുന്ന ഐറിസിലെ സ്വാഭാവിക നിറത്തെ മറയ്ക്കുകയും നിറ വ്യത്യാസം ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാൽ നേരത്തെ കാഴ്ച നഷ്ടപ്പെടുന്നതും സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നതും കാരണം കെരാറ്റോപിഗ്മെന്റേഷനും കണ്ണിന്റെ നിറം വ്യത്യാസപ്പെടുത്തുന്ന മറ്റ് വിദ്യകളായ ഐറിസ് ഇംപ്ലാന്റ് ശസ്ത്രക്രിയയെയും അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജി ജനുവരിയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലൈറ്റ് സെന്‍സിറ്റിവിറ്റി (പ്രകാശ സംവേദനക്ഷമത), കാഴ്ച നഷ്ടപ്പെടുന്ന രീതിയില്‍ കോര്‍ണിയയ്ക്ക് തകരാര്‍ സംഭവിക്കുക, അണുബാധ തുടങ്ങിയ പ്രത്യാഘാതങ്ങള്‍ കെരാറ്റോപിഗ്മെന്റേഷന്‍ മൂലം സംഭവിക്കുമെന്നും അതുകൊണ്ട് സൗന്ദര്യത്തിന് വേണ്ടി ഈ ട്രെന്‍ഡ് ചെയ്യുന്നവര്‍ ഈ കാര്യങ്ങള്‍ ഓര്‍മിക്കണമെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.
ഇനി അഥവാ നിങ്ങൾ കണ്ണുകളുടെ നിറം മാറ്റാന്‍ ആഗ്രഹിക്കുന്നവരാണെങ്കിൽ ഐ ടാറ്റൂയിങ്ങിന് പകരം നിറമുള്ള കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നുള്ള നിര്‍ദേശങ്ങളും കണ്ണ് രോഗ വിദഗ്ദര്‍ മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ ലെന്‍സുകളുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഓണ്‍ലൈന്‍ മുഖാന്തരം വാങ്ങിക്കാതെ കണ്ണ് രോഗ വിദഗ്ദരെ സമീപിച്ച് അഭിപ്രായം തേടുന്നതായിരിക്കും ഉത്തമം.
Read Also: ‘ഐസ്‌ക്രീം മാന്‍ ഓഫ് ഇന്ത്യ’ അന്തരിച്ചു; 75 വയസ്സായിരുന്നു