ഒരു തരി പൊൻതരിക്കു പോലും തീപിടിക്കുന്ന വില, രാജ്യാന്തര സ്വര്‍ണ വില വീണ്ടും കുതിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെ സ്വര്‍ണ വിലയില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാവിലെ 3014 ഡോളറിലായിരുന്ന രാജ്യാന്തര വില 3033 ഡോളറിലെത്തി.
3037 ഡോളറിലെത്തി വില പുതിയ ഉയരവും കുറിച്ചിരിക്കുകയാണ്. 2025 ല്‍ മാത്രം 14 ശതമാനം വര്‍ധനവാണ് വിലയിലുണ്ടായത്.
ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റായി അധികാരമേറ്റ ശേഷം 14 തവണ സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലെക്ക്.
കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി പവന് 66,000 രൂപയിലെത്തിയിരുന്നു. 320 രൂപയാണ് ചൊവ്വാഴ്ച കൂടിയത്. ഗ്രാമിന് 40 രൂപ വർധിച്ച് 8,250 രൂപ എന്ന പുതിയ റെക്കോര്‍ഡും തീര്‍ത്തു.
പുതിയ രാജ്യാന്തര വില പ്രകാരം കേരളത്തില്‍ ഇന്നും വില കുതിക്കാന്‍ സാധ്യതയുണ്ട്. അതേസമയം ഡോളറിനെതിരെ രൂപ മെച്ചപ്പെട്ടത് സ്വര്‍ണ വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.
മിഡില്‍ഈസ്റ്റില്‍ നടക്കുന്ന സംഘര്‍ഷങ്ങളും യുഎസ് സമ്പദ്‍വ്യവസ്ഥയെ ചുറ്റിപറ്റിയുള്ള ആശങ്കകളുമാണ് സ്വര്‍ണ വിലയ്ക്ക് തീപിടിപ്പിക്കുന്നതിന് കാരണമായി.
സംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഡിമാന്‍റ് ഉയര്‍ന്നത് വില കൂടാനുള്ള പ്രധാന കാരണമെന്ന് വിദഗ്ദർ പറയുന്നു.
ട്രംപിന്‍റെ താരിഫ് ഭീഷണിയും സ്വര്‍ണത്തിന് അനുകൂലമായി നിലനില്‍ക്കുകയാണ്. അതിനിടെ യുഎസ് റീട്ടെയില്‍ വില്‍പ്പന ഡാറ്റ പുറത്തുവന്നതോടെ സമ്പദ്‍വ്യവസ്ഥ മന്ദഗതിയിലാകുമെന്ന ആശങ്ക വീണ്ടും ഉയര്‍ന്നിട്ടുണ്ട്.
ഡോളര്‍ വീണ്ടും അയഞ്ഞതോടെ സ്വര്‍ണ വില മുന്നേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്. ബുധനാഴ്ച ചേരുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗം പലിശ നിരക്ക് കുറയ്ക്കുമോ എന്ന അനിശ്ചിതത്വവും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ
വര്‍ഷം തുടങ്ങുന്നതിന് മുന്‍പ് വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍ സ്വര്‍ണ വിലയുടെ 2025 ലെ ലക്ഷ്യമായി കണക്കാക്കിയിരുന്നത് 3,000 ഡോളറായിരുന്നു.
എന്നാല്‍ മൂന്ന് മാസം പിന്നിടുമ്പോഴേക്കും ഈ നാഴികകല്ല് പിന്നിട്ടതോടെ പലരും പ്രവചനം മാറ്റി. സ്വിറ്റ്‍സര്‍ലാന്‍ഡില്‍ നിന്നുള്ള യുബിഎസ് ഗ്രൂപ്പ് എജിയുടെ വിലയിരുത്തൽ പ്രകാരം 3,200 ഡോളറാണ് സ്വര്‍ണ വിലയുടെ കുതിപ്പ് പ്രതീക്ഷിക്കുന്നത്.
3,200 ഡോളറിലേക്ക് രാജ്യാന്തര വില എത്തിയാല്‍ കേരളത്തിലെ സ്വര്‍ണ വില 70,000 കടക്കും