തൃശൂർ: തൃശൂരിൽ വടകര സിറ്റിംഗ് എം.പി കെ മുരളീധരൻ മത്സരിക്കുമെന്നുറപ്പായതോടെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് ടിഎൻ പ്രതാപൻ. തൻറെ വീടിന് സമീപമുള്ള മതിലിൽ ചുവരെഴുത്ത് നടത്തിയാണ് ടി.എൻ പ്രതാപൻ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്.
തൃശൂരിൽ സുരേഷ് ഗോപിക്കും വി എസ് സുനിൽകുമാറിനുമെതിരെ ടിഎൻ പ്രതാപനായിരുന്നു മത്സരിക്കേണ്ടിയിരുന്നത്. എന്നാൽ പത്മജ വേണുഗോപാൽ ബിജെപിക്ക് വേണ്ടി ചാലക്കുടിയിലിറങ്ങുമെന്നായപ്പോൾ കോൺഗ്രസ് അടവ് മാറ്റുകയായിരുന്നു.
വടകരയിൽ നിന്ന് കെ മുരളീധരനെ മാറ്റി തൃശൂരിൽ കൊണ്ടുവരാൻ തീരുമാനമായി. ഇത് മുരളീധരനെ സംബന്ധിച്ച് തൃപ്തികരമല്ലെന്ന സൂചനയാണ് നിലവിൽ ലഭിക്കുന്നത്. ആദ്യം പ്രതികരിക്കാൻ തയ്യാറാകാതിരുന്ന മുരളീധരൻ പിന്നീട് ഒറ്റവാക്കിൽ ‘എവിടെയും മത്സരിക്കാൻ തയ്യാർ’ആണെന്ന് പിന്നീട് പ്രതികരിച്ചുവെങ്കിലും അതൃപ്തി തുടരുക തന്നെയാണ്.
ഇക്കാര്യം ചർച്ച ചെയ്യാൻ കെ സി വേണുഗോപാലിൻറെ വസതിയിൽ കോൺഗ്രസ് നേതാക്കളുടെ യോഗം നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ. ഇതിനിടെയാണ് പ്രവർത്തകരിലേക്ക് ആവേശം പകരുന്നതിനായി മുരളീധരന് വേണ്ടി ടിഎൻ പ്രതാപൻ ചുവരെഴുത്ത് നടത്തിയിരിക്കുന്നത്.
തൃശൂരിൽ സീറ്റ് ഏതാണ്ട് ഉറപ്പിച്ച മട്ടിലായിരുന്നതിനാൽ ടി എൻ പ്രതാപനുവേണ്ടിയുള്ള പ്രചാരണ പരിപാടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. പോസ്റ്ററുകളും ബാനറുകളും പതിച്ചിരുന്നു. ഇതിനെല്ലാം ശേഷമാണ് അപ്രതീക്ഷിതമായ സീറ്റുമാറ്റം നടന്നിരിക്കുന്നത്. കെ മുരളീധരന് വേണ്ടി താൻ തൃശൂരിൽ സജീവമായി ഉണ്ടാകുമെന്നാണ് ടിഎൻ പ്രതാപൻ അറിയിച്ചിരിക്കുന്നത്, പാർട്ടിയുടെ തീരുമാനത്തിൽ തനിക്ക് യാതൊരു അതൃപ്തിയുമില്ല- സന്തോഷമാണുള്ളതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.