കാസർകോട്: കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. കാസർകോട് കുമ്പള ബംബ്രാണയിലാണ് സംഭവം. എക്‌സൈസ് നര്‍ക്കോട്ടിക് സ്‌ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.
കഞ്ചാവ് കേസിലെ പ്രതി അബ്ദുള്‍ ബാസിത് ആണ് ആക്രമണം നടത്തിയത്. നൂറ് കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ഇയാൾ. ബാസിതിനെ പിടികൂടുന്നതിനായാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടില്‍ എത്തിയത്.
ഈ സമയത്ത് കമ്പി ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ കഴുത്തിന് കുത്തുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥർ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ഉച്ചയോടുകൂടിയാണ് ആക്രമണമുണ്ടായത്. പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
രണ്ടു ചാക്കു നിറയെ ഫോണുകളും ലാപ്പ്ടോപ്പും; തൃശൂരിലെ മൊബൈല്‍ ഷോപ്പില്‍ നടന്നത് 25 ലക്ഷം രൂപയുടെ കവർച്ച
തൃശൂര്‍: തലോറില്‍ മൊബൈല്‍ ഷോപ്പില്‍ നടന്നത് 25 ലക്ഷം രൂപയുടെ കവർച്ച. തലോര്‍ അഫാത്ത് മൊബൈല്‍ ഷോപ്പിലെ സ്മാര്‍ട്ട് ഫോണുകളും ടിവികളും ലാപ്പ്‌ടോപ്പും ടാബുകളും മേശയില്‍ സൂക്ഷിച്ച പണവുമാണ് മോഷ്ടാക്കൾ കവര്‍ന്നത്.
പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം നടന്നത്. മൊബൈല്‍ ഷോപ്പിന്‍റെ ഷട്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകർത്ത് അകത്ത് കയറിയ ഇവർ കീപാഡ് ഫോണൊഴികെയുള്ള എല്ലാ സാധനങ്ങളും കൊണ്ടുപോയി.
വെളുത്ത നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിലാണ് മോഷ്ടാക്കള്‍ എത്തിയത്. ഷോപ്പിന്‍റെ മുന്‍വശത്തെ സിസിടിവി ക്യാമറ തകർത്ത ശേഷമാണ് മോഷ്ടാക്കള്‍ ഷട്ടര്‍ പൊളിച്ച് അകത്തു കയറിയത്.