ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് തിരുവനന്തപുരത്ത് സ്ഥിരീകരിച്ചിരിക്കുകയാണ്. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. ക്ഷണങ്ങളെ തുടര്‍ന്ന് മകനാണ് ആദ്യം ചികിത്സ തേടിയത്. തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചു. പിന്നാലെ അച്ഛനും രോഗം സ്ഥിരീകരിച്ചു. അച്ഛന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ല എന്നാണ് മെഡിക്കൽ റിപ്പോർട്ട്.
എന്താണ് ബ്രൂസെല്ലോസിസ് രോഗം ?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കാന്‍ കഴിയുന്ന ബ്രുസെല്ല എന്ന ബാക്ടീരിയയാണ് ബ്രൂസെല്ലോസിസ് എന്ന രോഗത്തിന് കാരണം.1887-ൽ ഡേവിഡ് ബ്രൂസ് എന്ന ഡോക്ടറാണ് ആദ്യമായി രോഗകാരിയായ ഈ ബാക്ടീരിയയെ വേർതിരിച്ച് കണ്ടെത്തിയത്. നാല് ഇനം ബ്രൂസെല്ല ബാക്ടീരിയകകളാണ് മനുഷ്യരിൽ ബ്രൂസെല്ലോസിസ് രോഗം പടർത്തുന്നത്. ആടുകളെ ബാധിക്കുന്ന ബ്രൂസെല്ല മെലിറ്റെൻസിസ്, പന്നികളെ ബാധിക്കുന്ന ബ്രൂസെല്ല സൂയസ്, പശുക്കളെ ബാധിക്കുന്ന ബ്രൂസെല്ല അബോർട്ടസ്, നായകളെ ബാധിക്കുന്ന ബ്രൂസെല്ല കാനിസ് എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്. രോഗബാധിതരായ ഈ മൃഗങ്ങളിൽ നിന്നുമാണ് ഈ ബാക്‌ടീരിയ മനുഷ്യരിലേക്ക് പടരുന്നത്. മാൾട്ട ഫീവർ എന്നും ഇത് അറിയപ്പെടുന്നു. രോഗബാധിതരായ മൃഗങ്ങളിൽ ഈ രോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും ചിലപ്പോൾ പ്രകടമായേക്കില്ല. എന്നാൽ, ഇത് മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് അതിവേഗം പടരുന്നു.
ആരോഗ്യമുള്ള മൃഗങ്ങളിൽ അണുബാധ ഉണ്ടാകുന്നത് മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയോ അല്ലെങ്കിൽ ബ്രൂസെല്ലയുടെ നേരിട്ടുള്ള പ്രവേശനത്തിലൂടെയോ ചർമ്മത്തിന്റെ ഉരച്ചിലിലൂടെയോ ഒക്കെയാണ്. മൃഗങ്ങളിൽ ഈ ബാക്ടീരിയ വർഷങ്ങളോളം നിലനിൽക്കും. രോഗബാധയുള്ളതും എന്നാൽ ആരോഗ്യമുള്ളതുമായ കന്നുകാലികൾ, ചെമ്മരിയാടുകൾ, ആട് എന്നിവയ്ക്ക് മാസങ്ങളോ വർഷങ്ങളോ പോലും പാലിലൂടെയും മാംസത്തിലൂടെയും ഈ രോഗം പടർത്താൻ കഴിയും.
മനുഷ്യരിലേക്ക് എങ്ങിനെ പകരും ?
മനുഷ്യരിൽ ഈ ബാക്ടീരിയ സാധാരണയായി സ്വയമേവ കാണപ്പെടാറില്ല. രോഗം ബാധിച്ച മൃഗങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ മനുഷ്യർക്ക് ബ്രൂസെല്ലോസിസ് പിടിപെടുന്നു. അസംസ്കൃത പാലിന്റെയോ, പാലുൽപ്പന്നങ്ങളുടെയോ ഉപഭോഗം മനുഷ്യരിൽ രോഗം ഉണ്ടാക്കും. ലബോറട്ടറികളിൽ വച്ചുണ്ടാകുന്ന ബാക്ടീരിയ സമ്പർക്കം, അറവുശാലകളിൽ നിന്നോ മാംസം പായ്ക്ക് ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നോ, മുറിവുകളിലൂടെയോ ഒക്കെ ഈ ബാക്‌ടീരിയ മനുഷ്യരിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. കുട്ടികളെക്കാളും ഈ രോഗം ബാധിക്കുക മുതിർന്നവരെയാണ്. മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം അപൂർവ്വമായി മാത്രമേ പകരൂ. എങ്കിലും, മുലയൂട്ടൽ, ലൈംഗികബന്ധം , രക്തപ്പകർച്ച എന്നിവയിലൂടെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പടരാൻ സാധ്യതയുണ്ട്.
രോഗ ലക്ഷണങ്ങൾ എന്തെല്ലാം ?
പനി, വിറയല്‍, വിഷപ്പില്ലായ്മ, വിയര്‍പ്പ്, തളര്‍ച്ച ക്ഷീണം, ശരീരവേദന, തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍. രോഗം തീവ്രമായവര്‍ക്ക് ഭേദമായാലും ലക്ഷണങ്ങള്‍ വര്‍ഷത്തോളം നീളും. മനുഷ്യരിൽ, അക്യൂട്ട് ബ്രൂസെല്ലോസിസ് രണ്ടാഴ്ചയോളം നീണ്ടുനിൽക്കുകയും പിന്നീട് കുറയുകയും ചെയ്യുന്നതായാണ് കാണപ്പെടുന്നത്. ബ്രൂസെല്ലോസിസ് ലക്ഷണങ്ങള്‍ ഭേദപ്പെട്ടാലും വർഷങ്ങൾക്ക് ശേഷമാണെങ്കിലും, വീണ്ടും വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബ്രൂസെല്ലോസിസ് സന്ധികളെയോ നട്ടെല്ലിനെയോ ബാധിച്ചാൽ പെട്ടെന്ന് ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. രോഗം മൂലം ചിലരിൽ, നട്ടെല്ലിന് ബ്രൂസെല്ല സ്‌പോണ്ടിലൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടാകുന്നു. ഈ രോഗം ഇന്റർവെർടെബ്രൽ ഡിസ്കുകളേയും തൊട്ടടുത്തുള്ള കശേരുക്കളേയും നശിപ്പിക്കുന്നതുമൂലം ഭാവിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. പെട്ടെന്ന് ഉയര്‍ന്ന പനി, പേശി വേദന, തളര്‍ച്ച എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കണം.
ചികിത്സ എങ്ങിനെ ?
ആന്റിബയോട്ടിക്ക് ഉപയോഗിച്ച് രോഗം ഭേദമാക്കാന്‍ കഴിയും. സാധാരണയായി ഡോക്സിസൈക്ലിൻ, റിഫാംപിൻ എന്നിവയുടെ സംയോജിത ചികിത്സ രോഗത്തെ ഭേദമാക്കാം. രോഗം തീവ്രമായവരിൽ ചിലതരം തെറാപ്പിയും ഗുണം ചെയ്യുന്നതായി കണ്ടുവരുന്നു.
മുൻകരുതലുകൾ
ഗര്‍ഭ അലസലിലൂടെ ഉണ്ടാകുന്ന മറുപിള്ളയിലൂടെയും മൃഗങ്ങളുടെ മറ്റ് സ്രവങ്ങളിലൂടെയും മറ്റുമാണ് ബ്രൂസല്ല അണുക്കള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്ബോള്‍ കയ്യുറകള്‍ ധരിക്കുകയും വ്യക്തിശുചിത്വം കൃത്യമായി പാലിക്കുകയും ചെയ്യേണ്ടതാണ്. അബോഷൻ സംഭവിച്ച ഭ്രൂണവും മറുപിള്ളയും ആഴമുള്ള കുഴികളില്‍ കുമ്മായം നിക്ഷേപിച്ച് സംസ്കരിക്കണം. ബ്രൂസല്ല രോഗാണുക്കള്‍ പാലിലൂടെയും മറ്റ് പാലുല്‍പന്നങ്ങളിലൂടേയും മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാല്‍ തിളപ്പിക്കാതെയും പാസ്ചുറൈസ് ചെയ്യാത്തതുമായ പാല്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. കന്നുകാലികളെയും മറ്റും പരിചരിക്കുന്ന കര്‍ഷകര്‍ തൊഴുത്തുകളില്‍ അണു നശീകരണം കൃത്യമായി നടത്തുകയും വ്യക്തി ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്. രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക, രോഗബാധിതരായ മൃഗങ്ങളുടെ പാൽ, പാൽ ഉൽപ്പന്നങ്ങൾ, മാംസം മുതലായവ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക. മൃഗങ്ങളുമായി ഇടപഴകുമ്പോൾ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെയും സംരക്ഷണ വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെയും രോഗത്തെ തടയാം. അധികം പ്രായമാവാത്ത മൃഗങ്ങൾക്ക് രോഗത്തിനെതിരെയുള്ള വാക്‌സിനേഷൻ ലഭ്യമാണ്.