കൊച്ചി: ഇന്നലെ വിജിലൻസിന്റെ പിടിയിലായ എറണാകുളം ആർടിഒ ടി.എം.ജെയ്സൺ സ്ഥിരം കൈക്കൂലിക്കാരനെന്ന് റിപ്പോർട്ട്.
ഇയാൾ കഴിഞ്ഞ കുറച്ചുനാളുകളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് വിവരം. ഇതിനിടയിലാണ് ബസ് പെർമിറ്റ് പുതുക്കാൻ പണം ആവശ്യപ്പെട്ടെന്ന പരാതി വിജിലൻസിന് ലഭിച്ചത്. ഇതോടെയാണ് ജെയ്സണ് കുരുക്ക് മുറുകിയതും. പണവും മദ്യവുമാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയിരുന്നത്.
വിജിലൻസ് എസ്.പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് എറണാകുളം ആർ.ടി.ഒയെ അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ടാണ് കൈക്കൂലി വാങ്ങുന്നതിനിടെ ആർ.ടി.ഒ വിജിലൻസിന്റെ പിടിയിലായത്.ഇയാൾക്കൊപ്പം രണ്ട് ഏജന്റുമാരേയും പിടികൂടിയിട്ടുണ്ട്. രാമു, സജി എന്നീ കൺസൾട്ടന്റുമാരാണ് പിടിയിലായ മറ്റ് രണ്ടുപേർ.
സജിയാണ് ജെയ്സന്റെ ഏറ്റവും അടുത്തയാളെന്നാണ് വിജിലൻസ് പറയുന്നു. പണത്തിന് പുറമേ മദ്യവും ഇയാൾ കൈക്കൂലിയായി കൈപ്പറ്റിയിരുന്നു. ജെയ്സന്റെ വീട്ടിൽനിന്ന് അമ്പതിലേറെ വിദേശമദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.
ജെയ്സന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത വിദേശമദ്യത്തിൽ ഏറെയും ഇറക്കുമതി ചെയ്തവയാണെന്നാണ് വിവരം. ജെയ്സണേയും രണ്ട് ഏജന്റുമാരേയും വിജിലൻസ് ചോദ്യംചെയ്ത് വരികയാണ്.
വീടിനുപുറമേ ജെയ്സന്റെ ഓഫീസിലും വിജിലൻസ് റെയ്ഡ് നടത്തി. റബ്ബർ ബാൻഡിട്ട് ചുരുട്ടി വെച്ച നിലയിൽ അറുപതിനായിരത്തോളം രൂപയും ലഭിച്ചു. 50 ലക്ഷത്തിനപ്പുറം പോകുന്ന നിക്ഷേപങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് എസ്പി അറിയിച്ചു.