ന്യൂഡൽഹി: രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തുപകർന്ന് വീണ്ടും മുഖ്യ പലിശനിരക്ക് കുറച്ച് ആർബിഐയുടെ പണ വായ്പ നയ പ്രഖ്യാപനം. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് എടുക്കുന്ന വായ്പയ്ക്ക് ചുമത്തുന്ന പലിശയായ റിപ്പോനിരക്ക് ആറ് ശതമാനത്തിൽ നിന്ന് 5.5 ശതമാനമായാണ് കുറച്ചിരിക്കുന്നത്.
റിപ്പോ നിരക്കിൽ 50 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയാണ് റിസർവ് ബാങ്ക് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചത്.
കഴിഞ്ഞ രണ്ട് ധന നയങ്ങളിലും റിപ്പോ നിരക്ക് റിസർവ് ബാങ്ക് കാൽ ശതമാനം വീതം കുറച്ചിരുന്നു. ഇതോടെ മൂന്ന് ധന നയങ്ങളിലായി കുറച്ച റിപ്പോ നിരക്ക് 100 ശതമാനമായി മാറി.
നാണയപ്പെരുപ്പം ആറ് വർഷത്തിനിടെയിലെ താഴ്ന്ന നിരക്കിലെത്തിയതും ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ വളർച്ച 6.5 ശതമാനമായി ചുരുങ്ങിയതുമാണ് പലിശ കുറയ്ക്കുന്നതിന് അനുകൂലമായത് എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അദ്ധ്യക്ഷത വഹിച്ച മൂന്നാമത്തെ ധന അവലോകന യോഗത്തിലാണ് മുഖ്യ പലിശനിരക്കിൽ അര ശതമാനത്തിന്റെ കുറവ് വരുത്തിയത്.
റിയൽ എസ്റ്റേറ്റ്, വാഹന, കൺസ്യൂമർ ഉത്പന്ന വിപണികളിലെ തളർച്ച മറികടക്കാനാണ് ഇത്തരത്തിൽ പലിശ കുറച്ചത്. ഇതിലൂടെ വിപണിയിൽ പണ ലഭ്യത വർദ്ധിപ്പിക്കാനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നു.
ഏപ്രിലിൽ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ആറ് വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ തലമായ 3.16 ശതമാനത്തിലേക്ക് എത്തിയിരുന്നു.
റിപ്പോ നിരക്ക് താഴ്ന്നതോടെ ഉപഭോക്താക്കളുടെ ഭവന, വാഹന, വ്യക്തിഗത, കാർഷിക വായ്പകളുടെ പലിശയും ആനുപാതികമായി കുറയും.