എമർജൻസി സർവീസ് ഉൾപ്പെടെയുള്ളവ നിർത്തി 108 ആംബുലൻസുകൾ 108 ambulances ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക് കടന്നു. സർക്കാർ നൽകാനുള്ള കുടിശിക 100 കോടി രൂപ പിന്നിട്ടതോടെ സെപ്റ്റംബറിലെ ശമ്പളം നൽകാൻ കമ്പനിക്ക് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് സമരം. സിഐടിയു യൂണിയൻ്റെ നേതൃത്വത്തിലാണ് സമരം.
2023 മുതൽ പദ്ധതി നടത്തിപ്പ് ഇനത്തിൽ 100 കോടിയിലേറെ രൂപയാണ് സംസ്ഥാന സർക്കാർ കമ്പനിക്ക് നൽകാനുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനമൊട്ടാകെ 317 ആംബുലൻസുകളിലായി 1400 പേരാണ് ജോലി ചെയ്യുന്നത്. ഹൈദരാബാദിലെ സ്വകാര്യ ഏജൻസിക്കാണ് പദ്ധതിയുടെ നടത്തിപ്പ് കരാർ. സംസ്ഥാന സർക്കാർ ഫണ്ടും കേന്ദ്ര ഫണ്ടും ചേർത്തു കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കൈമാറി അവരാണ് ഏജൻസിക്കു പണം കൈമാറുന്നത്.
കഴിഞ്ഞ ഡിസംബർ മുതൽ ജീവനക്കാർക്കു ശമ്പളം വൈകുകയാണ്. പല തവണ സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ സൂചനാ സമരം നടത്തിയിരുന്നു. എന്നാൽ പരിഹാരമുണ്ടായില്ല. കുടിശിക 100 കോടി രൂപ പിന്നിട്ടതോടെ സെപ്റ്റംബറിലെ ശമ്പളം നൽകാൻ കഴിയില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.