പെരിന്തൽമണ്ണ: കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു. മലപ്പുറം തിരൂർക്കാട് ആണ് സംഭവം. അങ്ങാടിപ്പുറം തിരൂർക്കാട് ഇല്ലത്ത്പറമ്പ് കാളിയാണ് (65) മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇവരെ കുറുക്കൻ ആക്രമിച്ചത്.
മാർച്ച് എട്ടിന് രാവിലെ തിരൂർക്കാട് ശിവക്ഷേത്രത്തിന് സമീപം വയലിൽ വെച്ചാണ് കുറുക്കൻ കാളിയെ കടിച്ചത്. ആക്രമണത്തിൽ തിരൂർക്കാട് പുഴക്കൽ വാസുവിന്റെ ഭാര്യ ദേവകി (65), അരിപ്ര കിണറ്റിങ്ങത്തൊടി മജീദ് (58) എന്നിവർക്കും കടിയേറ്റിരുന്നു. എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമായിരുന്നില്ല.
തൊഴിലുറപ്പ് തൊഴിലാളികളായ കാളിക്കും ദേവകിക്കും ജോലിക്ക് പോകുന്ന സമയത്താണ് കടിയേറ്റത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റിരുന്നതിനാൽ നിന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.
ഒരാഴ്ചത്തെ ചികിത്സക്കു ശേഷം ആശുപത്രി വിട്ട് വീട്ടിൽ തുടർചികിത്സയിൽ കഴിയവെ ഇന്നാണ് മരണം സംഭവിച്ചത്. പരേതരായ പുഴക്കൽ വേലുവിന്റെയും വള്ളിയുടെയും മകളാണ്. സഹോദരങ്ങൾ: ലീല, സരോജിനി, ഉണ്ണികൃഷ്ണൻ, രാധ, ബാലചന്ദ്രൻ, കൗസല്യ, സുന്ദരൻ.