ഏലപ്പാറ കൊലപാതകം; പൊലീസിന്റെ ‘മിന്നൽ’ നീക്കം; കൊലയാളി കുടുങ്ങിയത് മണിക്കൂറുകൾക്കുള്ളിൽ!
ഏലപ്പാറ: ലോഡ്ജ് മുറിയിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറും ആറു മണിക്കൂറിനുള്ളിൽ പിടികൂടി പൊലീസ്. പീരുമേട് പൊലീസിന്റെ ദ്രുതനടപടിയിലാണ് അറസ്റ്റ്.
കോതമംഗലം കുട്ടമ്പുഴ സ്വദേശി മനു ജോസഫ് (45) ആണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ വെസ്റ്റ് ബംഗാൾ നാദിയ സ്വദേശി സൈഫുദ്ദീൻ മണ്ഡൽ (33) കോട്ടയം റെയിൽവേ സ്റ്റേഷൻ സമീപത്ത് നിന്ന് പിടിയിലായി.
ഏലപ്പാറ ടൗണിലെ അഭിലാഷ് ഹോട്ടലിൽ കഴിഞ്ഞ ഒരാഴ്ചയായി ഇരുവരും ജോലി ചെയ്തുവരികയായിരുന്നു. ശിവദാസന്റെ ലോഡ്ജിലായിരുന്നു താമസം. മനു ജോസഫിനെ താമസസ്ഥലത്ത് തലയ്ക്കും മുഖത്തും മാരകമായി പരിക്കേറ്റ നിലയിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ കാണാതായതോടെ സംശയം ശക്തമായി.
ആദ്യഘട്ടത്തിൽ കൊല്ലപ്പെട്ടയാളെയും പ്രതിയെയും കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാതിരുന്ന സാഹചര്യത്തിൽ പൊലീസ് ശാസ്ത്രീയ അന്വേഷണത്തിലേക്ക് തിരിഞ്ഞു. സാജു വർഗീസ് നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതി നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുമെന്ന നിഗമനത്തിൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. തുടർന്ന് കോട്ടയം ജില്ലാപോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടിയത്.









