വിശാഖപട്ടണം: ആന്ധ്രയിൽ ക്ഷേത്രത്തിലെ മതിൽ തകർന്നുവീണുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. വിശാഖപട്ടണത്തിന് അടുത്ത് സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്.
ക്ഷേത്രത്തിൽ ചന്ദനോത്സവം എന്ന പ്രധാനപ്പെട്ട ഉത്സവം നടക്കുകന്നതിനിടെയാണ് സംഭവം. ടിക്കറ്റ് കൗണ്ടറിന് അടുത്ത് ഉള്ള മതിൽ ആണ് ഇടിഞ്ഞു വീണത്. മരിച്ചവരിൽ 4 സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു.
അപകടത്തിന് പിന്നാലെ ആളുകൾ പരിഭ്രാന്തരായി ചിതറി ഓടിയതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. സ്ഥലത്ത് ഇന്നലെ രാത്രി കനത്ത മഴ പെയ്തിരുന്നു. അതാണ് മതിൽ തകർന്ന് വീഴാൻ കാരണമായത്.
അപകട സ്ഥലത്ത് അവശിഷ്ടങ്ങൾക്ക് ഇടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ വിശാഖപട്ടണം കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.