കൊലക്കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം
കൊല്ലം: കോടതി വളപ്പിൽ കൊലക്കേസ് പ്രതികളുടെ റീൽസെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കൊല്ലം ഓച്ചിറ സ്വദേശികളായ എട്ട് പേരെ കരുനാഗപ്പള്ളി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളിയിലെ ജിം സന്തോഷ് കൊലക്കേസ് വിചാരണ തടവുകാരായ പ്രതികളുടെ ദൃശ്യങ്ങൾ അറസ്റ്റിലായവർ റീൽസെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.
ജൂലൈ 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സന്തോഷ് കൊലക്കേസിലെ രണ്ട് പ്രതികളെ കരുനാഗപ്പള്ളി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ചിരുന്നു. ഈ സമയത്ത് കോടതി വളപ്പിൽ എത്തിയ പ്രതികളുടെ സുഹൃത്തുക്കളാണ് ഇവരുടെ റീൽസ് എടുത്തത്.
ജിം സന്തോഷ് കൊലക്കേസിലേ വിചാരണ തടവുകാരായ അതുൽ, മനു എന്നിവരെയാണ് കോടതിയിൽ എത്തിച്ചിരുന്നത്. ഈ സമയം അവിടെയെത്തിയ സുഹൃത്തുക്കൾ ചേർന്ന് ചട്ട വിരുദ്ധമായി ദൃശ്യങ്ങൾ പകർത്തുകയും നിരോധിത ഉൽപ്പന്നങ്ങൾ വിചാരണ തടവുകാർക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.
ദൃശ്യങ്ങൾ റീൽസായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കോടതി നിർദേശ പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തത്. ഓച്ചിറ സ്വദേശികളായ അമ്പാടി, റോഷൻ, അനന്ദകൃഷ്ണൻ,അജിത്, ഹരികൃഷ്ണൻ, ഡിപിൻ, മണപള്ളി സ്വദേശി മനോഷ്, അഖിൽ എന്നിവരാണ് പിടിയിലായത്.
സമൂഹത്തിന് അപകടകരമായ സന്ദേശം നൽകി എന്നതാണ് കോടതി നിരീക്ഷണം. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ എട്ടു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.
കൊടി സുനിയെ ജയില്‍ മാറ്റണമെന്ന് അപേക്ഷ
കണ്ണൂര്‍: ടി പി വധക്കേസിലെ പ്രതി കൊടി സുനിയുടെ ജയില്‍ മാറ്റണമെന്ന് അപേക്ഷ നൽകി ജയില്‍ വകുപ്പ്. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് ജയില്‍ വകുപ്പ് അപേക്ഷ സമർപ്പിച്ചത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തവനൂരിലേക്ക് മാറ്റാനാണ് അപേക്ഷ നൽകിയത്. മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കു വേണ്ടിയാണ് കൊടി സുനിയെ തവനൂരില്‍ നിന്ന് കണ്ണൂരിലേക്ക് മാറ്റിയത്.
എന്നാൽ പരസ്യ മദ്യപാനം വിവാദമായതിന് പിന്നാലെ മാഹി ഇരട്ടക്കൊലക്കേസില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കൊടി സുനി അടക്കമുള്ള പ്രതികളുടെ വിചാരണ നടന്നത്.
കഴിഞ്ഞ മാസം പതിനേഴിനായിരുന്നു പൊലീസ് സാന്നിധ്യത്തിൽ കൊടി സുനിയുടെയും സംഘത്തിൻ്റെയും പരസ്യ മദ്യപാനം ഉണ്ടായത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രതികളെ വിചാരണയുടെ ഭാഗമായി തലശ്ശേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന സമയത്താണ് പ്രതികള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മദ്യപിച്ചത്.
കൊടി സുനി മദ്യപിച്ചത് വിക്ടോറിയ ബാറിനു മുന്നിൽ വച്ച്; ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: കോടതിയിൽ ഹാജരാക്കി തിരിച്ചു കൊണ്ടുപോകും വഴി പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൊടി സുനി ഉൾപ്പെടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പരസ്യമായി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.
തലശേരിയിലെ വിക്ടോറിയ ബാറിനു മുന്നിൽ വച്ചാണ് സുഹൃത്തുക്കൾ എത്തിച്ചു നൽകിയ മദ്യം ഇവർ കഴിക്കുന്നത്.
ബാറിനു മുന്നിൽ നിറുത്തിയിട്ട കാറിൽ നിന്ന് സുഹൃത്തുക്കളാണ് ഇവർക്ക് മദ്യം ഒഴിച്ച് നൽകിയതെന്ന് ദൃശ്യങ്ങളിലുണ്ട്.
കൊടി സുനിയെ കൂടാതെ, മുഹമ്മദ് ഷാഫി, ഷിനോജ് എന്നവരാണ് മദ്യപിച്ചത്. അതേസമയം പുറത്തുവന്ന ദൃശ്യങ്ങളിൽ പൊലീസുകാരില്ല.
മാഹി ഇരട്ടക്കൊല കേസിലെ പ്രതികൾകൂടിയായ ഇവരെ ഈ കേസിൽ ജൂലായ് 17ന് വിചാരണയ്ക്കായി കോടതിയിൽ എത്തിച്ചശേഷം തിരിച്ചു കൊണ്ടുപോകുന്നതിനിടെ ത്തയിരുന്നു സംഭവം.
Summary: Eight accused arrested for filming and sharing Instagram reels inside the court premises.