ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി
കൊല്ലം∙ ശബരിമല സ്വർണപ്പാളി കേസുകളുമായി ബന്ധപ്പെട്ട എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പുകൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ അപേക്ഷയിൽ ഇന്ന് വിധി.
കൊല്ലം വിജിലൻസ് കോടതിയാണ് അപേക്ഷയിൽ ഉത്തരവ് പ്രസ്താവിക്കുക.
കേസിലെ എഫ്‌ഐആർ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ എന്നിവയുടെ പകർപ്പുകളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ രേഖകൾ കൈമാറുന്നതിൽ എതിർപ്പില്ലെങ്കിലും, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) അനുവദിക്കുന്ന പരിധിയിൽ മാത്രമേ ഇഡി അന്വേഷണം നടത്താവൂവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
മറ്റ് കുറ്റകൃത്യങ്ങളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചാൽ നിലവിൽ തുടരുന്ന അന്വേഷണത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
അതേസമയം, സ്വർണപ്പാളി അപഹരണത്തിലൂടെ ലഭിച്ച തുക സംബന്ധിച്ച അന്വേഷണം നടത്തുന്നതിനാണ് രേഖകളുടെ പകർപ്പുകൾ ആവശ്യപ്പെടുന്നതെന്ന് ഇഡിയുടെ അഭിഭാഷകൻ വ്യക്തമാക്കി.
കേസിൽ ഐപിസി 467-ാം വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളതിനാലാണ് വിവരങ്ങൾ തേടുന്നതെന്ന് ഇഡി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
English Summary
The Kollam Vigilance Court will pronounce its verdict today on an application filed by the Enforcement Directorate seeking certified copies of FIRs and other documents related to the Sabarimala gold foil case. The ED stated that the documents are required to probe money laundering aspects linked to the alleged misappropriation, while the prosecution argued that the ED’s probe should be limited to the provisions of the PMLA and not interfere with the ongoing investigation.
ED Seeks Documents in Sabarimala Gold Case
Sabarimala, Gold Foil Case, Enforcement Directorate, ED, Kollam, Vigilance Court, Money Laundering, PMLA









