പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫിനെ കോളേജിൽനിന്നും പുറത്താക്കി. സംഭവത്തിൽ പ്രതിയായിട്ടും കോളേജ് അധികൃതർ ജെയ്സണെ പുറത്താക്കുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധം നടന്നുവരവെയാണ് നീക്കം. പരാതിക്കാരിയായ വിദ്യാർത്ഥിനിയുടെ സംരക്ഷണം കണക്കിലെടുത്ത് ജെയ്സണെ ഉടനടി കോളേജിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജിനെ യൂത്ത് കോൺഗ്രസുകാർ പൂട്ടിയിട്ടു. ആറന്മുള സിഐ ഉൾപ്പെടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറ്റിയില്ല. തുടർന്ന് പൂട്ടുപൊളിച്ചാണ് പൊലീസ് അകത്തുകയറിയത്. ഇതിനെത്തുടർന്നാണ് ജെയ്‌സണെ പുറത്താക്കിയത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ജെയ്സണെ അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് ആറൻമുള പൊലീസിനെതിരെയും സമരം തുടരാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.
അതേസമയം, ഡിസംബര്‍ 20 ന് മൗണ്ട് സിയോണ്‍ ലോ കോളേജില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചുവെന്ന പരാതി കളവാണെന്ന് ആരോപണ വിധേയനായ ജെയസണ്‍ ജോസഫ് പറയുന്നു.പെണ്‍കുട്ടിക്ക് ഒരു കുഴപ്പവുമില്ലാതെ കോളേജില്‍ നിന്ന് പുറത്ത് പോകുന്നത് സിസിടിവിയില്‍ വ്യക്തമാണെന്നും ദൃശ്യങ്ങള്‍ പുറത്തുവിട്ട് നേരത്തെ ജെയസണ്‍ അവകാശപ്പെട്ടിരുന്നു.
Read Also:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഹൈക്കോടതിയുടെ താത്കാലിക ആശ്വാസം: ജാമ്യം റദ്ദാക്കില്ല