ദുബായ്: യുഎഇയിൽ സന്ദർശക വീസയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. കഴിഞ്ഞ വർഷം അവസാനം നടന്ന പൊതുമാപ്പ് പദ്ധതിക്ക് ശേഷമാണ് അധികൃതർ ഇത്തരത്തിൽ നടപടി കർശനമാക്കിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിശോധനാ സംഘങ്ങൾ ചില ഓഫിസ് ടവറുകളും പല തവണ സന്ദർശിച്ചിരുന്നു. സന്ദർശക വീസയിൽ ജോലി ചെയ്യുന്നത് എല്ലായ്പോഴും നിയമവിരുദ്ധമാണെന്ന് അധികൃതർ പറഞ്ഞു. 2024 സെപ്റ്റംബർ മുതൽ ഡിസംബർ വരെ നീണ്ടുനിന്ന പൊതുമാപ്പ് പരിപാടി ആയിരക്കണക്കിന് ആളുകളുടെ വീസ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിച്ചു.
യുഎഇയിൽ നിരവധി പേർ സന്ദർശക വീസയിൽ വന്ന് ജോലി ചെയ്യാറുണ്ട്. അടുത്തിടെ ചില കമ്പനികളിൽ സന്ദർശകവീസക്കാർക്ക് വേണ്ടി അധികൃതർ വ്യാപക തിരച്ചിൽ നടത്തിയതായി ദുബായിലെ ട്രാവൽ ഏജൻസി പ്രതിനിധികൾ പറഞ്ഞു. എല്ലാവരും നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഇപ്പോൾ അധികാരികൾ ഉറപ്പാക്കുന്നുവെന്ന് മാത്രം. പൊതുമാപ്പ് അവസാനിച്ചതിനെത്തുടർന്ന് വ്യാപക പരിശോധന നടത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ജനുവരിയിൽ നടത്തിയ പരിശോധനാ ക്യാംപെയ്‌നുകളിൽ 6,000-ത്തിലേറെ നിയമലംഘകരെ പിടികൂടിയതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
സന്ദർശക വീസ കാലാവധി കഴിഞ്ഞുള്ള താമസക്കാരുടെ എണ്ണം പകുതിയിലേറെ കുറഞ്ഞു. ജനുവരി മുതൽ സന്ദർശക വീസ കാലാവധി കഴിഞ്ഞുള്ള താമസക്കാരുടെ എണ്ണം 10 ശതമാനത്തിൽ താഴെ കുറഞ്ഞതായും റിപോർട്ടുകളുണ്ട്. സന്ദർശക വീസയിൽ ജോലി ചെയ്യുന്നവർക്ക് വൻ പിഴയും നാടുകടത്തലും ആയിരിക്കും ഫലം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കൃത്യമായ അനുമതി പത്രമില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുന്നതോ അവർക്ക് ജോലി ഉറപ്പാക്കാതെ അവരെ രാജ്യത്തേക്ക് കൊണ്ടുവരുന്നതോ ആയ കമ്പനികൾക്ക് 100,000 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുന്നതിനായി യുഎഇ തൊഴിൽ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. പലപ്പോഴും സന്ദർശക വീസക്കാരെ കൊണ്ട് തുച്ഛമായ വേതനത്തിന് ജോലി ചെയ്യിപ്പിച്ച് വീസ കാലാവധി കഴിഞ്ഞാൽ അവർക്ക് മടക്ക ടിക്കറ്റ് പോലും നൽകാതെ പറഞ്ഞയക്കുന്ന കമ്പനികൾ നിരവധിയാണ്.
കമ്പനികൾ കൈകൾ കഴുകിക്കളയുകയും നിരക്ഷരരായ തൊഴിലാളികളിൽ പലർക്കും നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് വാങ്ങാൻ പോലും പണമില്ലാതെ പ്രതിസന്ധിയിലാവുകയും ചെയ്യുന്നുണ്ട്. ഇവരെ പിടികൂടിയാലും കർശന നിയമമനുസരിച്ചുള്ള ശിക്ഷയ്ക്ക് വിധേയരാക്കുകയാണ് പതിവ്. ടൂറിസ്റ്റ് വീസയിൽ യുഎഇയിലേക്ക് വരുന്ന ആളുകൾക്ക് സ്ഥിരീകരിച്ച വിമാന ടിക്കറ്റുകൾ, ഹോട്ടൽ റിസർവേഷനുകൾ, പണമായോ ബാങ്ക് അക്കൗണ്ടുകളിലോ ഒരു നിശ്ചിത തുക എന്നിവ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമങ്ങൾ അടുത്തിടെ ഭേദഗതി ചെയ്തു.